കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ കോഴിക്കോട് നടത്തുന്നത് പരിഗണനയിലെന്ന് സി.ഇ.ഒ അഭിക് ചാറ്റർജീ. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളിൽ ചിലത് മലബാറിൽ നടത്തുന്നത് ആലോചിക്കുന്നത്. എന്നാൽ ഇതിന് പ്രായോഗിക തടസ്സങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എൽ അധികൃതരുടെ അനുമതിയും ലീഗ് നിഷ്കർഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ആവശ്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ നിയുക്ത പരിശീലകൻ ദവീദ് കറ്റാലയെ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനുള്ള വാർത്തസമ്മേളനത്തിലാണ് അഭീക് ചാറ്റർജി ഇക്കാര്യം അറിയിച്ചത്. മത്സരങ്ങൾ മറ്റു വേദികളിലും നടത്തുന്ന കാര്യം പരിശോധിച്ചിരുന്നു. പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങളാണ് നോക്കുന്നത്. ഒന്നാമതായി, കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയൊരു വിഭാഗം ആരാധകർ അവിടെയുണ്ട്. കുറച്ചു മത്സരങ്ങൾ അവിടേക്കു മാറ്റുന്നത് അവരെ സംബന്ധിച്ച് വലിയൊരു സൗകര്യമായിരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
സ്പാനിഷ് കോച്ച് ടീമിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചിരുന്നു. സൂപ്പർ കപ്പാണ് അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം. കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദ് കറ്റാലയെ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.