ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലോസ് ആഞ്ജലസ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മയാമി സെമി ഉറപ്പിച്ചത്.
ഇരുപാദങ്ങളിലുമായി 3-2നാണ് മയാമിയുടെ ജയം. ആദ്യ പാദത്തിലെ ഒരു ഗോൾ തോൽവിയടക്കം രണ്ടു ഗോളിനു പിന്നിൽപോയശേഷമാണ് മയാമിയുടെ ഗംഭീര തിരിച്ചുവരവ്. ഫെഡറികോ റെഡോൻഡോയാണ് മയാമിയുടെ മറ്റൊരു ഗോൾ സ്കോറർ. ആരോൺ ലോങ്ങിന്‍റെ വകയായിരുന്നു ലോസ് ആഞ്ജലസിന്‍റെ ആശ്വാസ ഗോൾ. വാൻകോവർ വൈറ്റ്കാപ്സ്-പ്യൂമാസ് മത്സരത്തിലെ വിജയികളെയാണ് സെമിയിൽ മെസ്സിയും സംഘവും നേരിടുക.
മത്സരത്തിന്‍റെ 10ാം മിനിറ്റിൽ തന്നെ മയാമിയെ ഞെട്ടിച്ച് ആരോൺ ലോങ്ങിലൂടെ ലോസ് ആഞ്ജലസ് ലീഡെടുത്തു. ഇതോടെ അഗ്രഗേറ്റ് സ്കോർ 2-0.
35ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമി ഒരു ഗോൾ മടക്കി. അധികം വൈകാതെ ഒരു ഫ്രീകിക്കിലൂടെ മെസ്സി വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. വിസിലിനു മുമ്പ് കിക്കെടുത്തതാണ് താരത്തിന് വിനയായത്. എതിർ താരങ്ങൾ പരാതിയുമായി എത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു. 61ാം മിനിറ്റിൽ റെഡോൻഡോയുടെ ഗോളിലൂടെ മയാമി ഇരുപാദങ്ങളിലുമായി ഒപ്പമെത്തി. 67ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിലൂടെ ലൂയിസ് സുവാരസ് പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. 82ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി മയാമിക്ക് ജയവും സെമിയും ഉറപ്പാക്കിയത്.
ബോക്സിനുള്ളിൽ ലോസ് ആഞ്ജലസ് താരം മാർലോൻ സാന്‍റോസിന്‍റെ കൈയിൽ പന്ത് തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. മധ്യനിര താരം സെർജിയോ ബുസ്ക്വറ്റ്സ് ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു മഞ്ഞകാർഡുകൾ കണ്ടതോടെയാണ് താരത്തിന് സസ്പെൻഷൻ ലഭിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാനുള്ള ലോസ് ആഞ്ജലസിന്‍റെ ശ്രമങ്ങളെല്ലാം മയായി വിജയകരമായി പ്രതിരോധിച്ചു. ഗോൾ കീപ്പർ ഓസ്കാർ ഉസ്താരി മൂന്നു ഫൈനൽ സേവുകളാണ് നടത്തിയത്. ഇൻജുറി ടൈമിൽ റെഡോൻഡോയുടെ ഒരു തകർപ്പൻ ബ്ലോക്കും ടീമിന്‍റെ രക്ഷക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.