ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈയെത്തും ദൂരത്ത്! ആൻഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ് ചെമ്പട കിരീടത്തിന് ഒരുപടി കൂടി അടുത്തത്.
അടുത്തയാഴ്ച ഇപ്സ്വിച്ചിനോട് ആഴ്സണൽ തോൽക്കുകയും ലെസ്റ്ററിനെ ലിവർപൂൾ പരാജയപ്പെടുത്തുകയും ചെയ്താലും അധികം കാത്തുനിൽക്കാതെ ആർനെ സ്ലോട്ടിനും സംഘത്തിനും കിരീടം ഉറപ്പിക്കാനാകും. ലൂയിസ് ഡയസ്(18), വിർജിൽ വാൻഡെക് (89) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. മത്സരത്തിൽ ഇപ്സ്വിച് നേടിയ ഗോൾ ലിവർപൂൾ താരം റോബെർട്ട്‌സണിന്റെ സെൽഫായിരുന്നു (86).
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രണ്ടു വർഷം കൂടി ക്ലബിനൊപ്പം കരാർ പുതുക്കിയ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റി ബാക്കി നിൽക്കെയാണ് വാൻഡെക് ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. കോർണറിൽനിന്നുള്ള പന്ത് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്.
ജയത്തോടെ രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 13 ലീഡായി. 32 മത്സരങ്ങളിൽനിന്ന് 76 പോയന്‍റ്. ലീഗിൽ ഇനി ആറു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മറ്റൊരു മത്സരത്തിൽ സീസണിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇപ്‌സ്വിച് ടൗണിനോട് സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി സമനിലയിൽ കുരുങ്ങിയത് ആദ്യ നാലിലെത്താനുള്ള ടീമിന്‍റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി.
ആദ്യ പകുതിയിൽ രണ്ടു ഗോളിനു പിന്നിൽപോയ ശേഷമാണ് ചെൽസി സമനില പിടിച്ചത്. ജൂലിയോ എൻസിസോ (19), ബെൻ ജോൺസൻ(31) എന്നിവരാണ് ഇപ്സ്വിചിനായി വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ആദ്യ ഗോൾ മടക്കി. 79ാം മിനിറ്റിൽ ജേഡൻ സാഞ്ചോയിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ടോട്ടൻഹാമിനെ വോൾവ്‌സ് കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.