തിരിച്ചടിച്ച് ബഗാൻ ഫൈനലിൽ; രണ്ടാം പാദ സെമിയിൽ ജാംഷഡ്പുരിന് തോൽവി

മോഹൻ ബഗാൻ താരങ്ങളുടെ വിജയാഘോഷം

തിരിച്ചടിച്ച് ബഗാൻ ഫൈനലിൽ; രണ്ടാം പാദ സെമിയിൽ ജാംഷഡ്പുരിന് തോൽവി

കൊൽക്കത്ത: ഐ.എസ്.എല്ലിന്റെ പതിനൊന്നാം സീസണിൽ ഖാലിദ് ജമീലും ശിഷ്യരും നടത്തിയ മുന്നേറ്റത്തിന് കൊൽക്കത്തൻ മണ്ണിൽ നാടകീയ സമാപ്തി. ഡൈയിങ് മിനിറ്റിൽ മധ്യനിര താരം അപൂയ നേടിയ തകർപ്പൻ ഗോളിൽ ജംഷദ്പൂർ എഫ്.സിയെ രണ്ടാംപാദ സെമിയിൽ കീഴടക്കി മോഹൻ ബഗാൻ ഫൈനൽ ടിക്കറ്റെടുത്തു. ആദ്യപാദത്തിൽ 2-1 ന്റെ ലീഡ് നേടിയ ജംഷദ്പൂരിനെ മറുപടിയില്ലാത്ത രണ്ടുഗോളിന് വീഴ്ത്തിയാണ് സ്വന്തം മണ്ണിൽ ബഗാന്റെ ജയം. 51 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജാസൻ കമ്മിൻസിന്റെ വകയായിരുന്നു ആദ്യ ഗോൾ. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, 94 ആം മിനിറ്റിലായിരുന്നു അപൂയയുടെ നിർണായക ഗോൾ. ഏപ്രിൽ 12 ന് നടക്കുന്ന ഫൈനലിൽ മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടും.

ആദ്യപാദ സെമിയിലെ ലീഡ് നിലനിർത്താൻ ലക്ഷ്യമിട്ടായിരുന്നു ജംഷദ്പൂർ രണ്ടാം പാദത്തിനായി ബഗാന്റെ മണ്ണിലിറങ്ങിയത്. ജോർദാൻ മറെയെ എതിർ ഹാഫിൽ നിയേഗിച്ച് കൗണ്ടർ അറ്റാക്കിലൂടെയും ലോങ് പാസുകളിലൂടെയും മാത്രം അറ്റാക്കിന് തുനിഞ്ഞ ജംഷദ്പൂർ ആദ്യ പകുതിയിൽ പൂർണമായും പ്രതിരോധത്തിലൂന്നി. ബഗാനാകട്ടെ ആക്രമണത്തിര തീർത്ത് എതിരാളികളുടെ ബോക്സിനുമുന്നിൽ തമ്പുകെട്ടി. ഒന്നാം പകുതിയിൽ മാത്രം ബഗാൻ 15 ഷോട്ടുകളാണ് എതിർഗോൾമുഖത്തേക്ക് ഉതിർത്തത്. കനത്ത പ്രതിരോധം തീർത്ത ജംഷദ്പുർ 33 സേവുകളും നടത്തി. സന്ദർശക നിരയിൽ ജോർദാൻ മറെക്ക് ലഭിച്ച ഏതാനും അവസരങ്ങൾ മുതലെടുക്കാനാവാ​തെ പോയപ്പോൾ എതിർ മുഖത്ത് ബഗാന്റെ ജാസൻ കമ്മിൻസിന്റെ മൂന്ന് ഗോളവസരങ്ങൾ ഗോൾകീപ്പർ ആൽബിനോ ഗോമസ് തടഞ്ഞിട്ടു.

കിക്കോഫിൽനിന്ന് ഒറ്റക്ക് പന്തുമായി മുന്നേറിയ യാവി ഹെർണാണ്ടസിന്റെ അടി ബഗാന്റെ സൈഡ് പേസ്റ്റിനെ ഉരുമ്മി കടന്നുപോകുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിക്കുന്നത്. എന്നാൽ, 51 ആം മിനിറ്റിൽ ജംഷദ്പൂർതാരം പ്രണോയ് ഹാൽദറിന്റെ അശ്രദ്ധയിൽ പിറന്ന പെനാൽറ്റിയിലൂടെ ബഗാൻ സ്കോർ ചെയ്തു. ജാസൻ കമ്മിൻസിന്റെ കോർണർ കിക്ക് ഹാൽദറിന്റെ കൈയിൽതട്ടിയതോടെ റഫറി പെനാൽറ്റിക്ക് വിസിലൂതി. കിക്കെടുത്ത കമ്മിൻസ് ഗോൾകീപ്പർ ആൽബിനോ ഗോമസി​നെ കബളിപ്പിച്ച് പന്ത് വലയിലാക്കി.

ലീഡ് വഴങ്ങിയതോടെ ജംഷദ്പൂർ താരങ്ങൾ പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് വന്നു. ജാവിയർ സിവേരിയോയും മലയാളി താരം ശ്രീകുട്ടനും പകരക്കാരായെത്തിയതോടെ ജംഷദ്പൂർ ചില മുന്നേറ്റങ്ങൾ മെനഞ്ഞു. എന്നാൽ, പന്ത് ഏറിയ പങ്കും ബഗാന്റെ കാലിലായിരുന്നു. ജംഷദ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് സന്ദർശകരെ രക്ഷിച്ചത്. എന്നാൽ, കളി അധിക സമയത്തിലേക്ക് നീങ്ങാനിരിക്കവെ, വീണ്ടം പ്രണോയ് ഹാൽദർ വില്ലനായതോടെ ജംഷദ്പൂരിന്റെ വിധി കുറിച്ചു.

സ്വന്തം ബോക്സിൽനിന്ന് ക്ലിയർചെയ്യേണ്ട പന്ത് മിസ് പാസായി ഹാൽദർ എതിർ താരം അനിരുദ്ധ് ഥാപ്പയുടെ കാലിലേക്കിട്ടുനൽകി. പന്ത് പിടിച്ചെടുത്ത ഥാപ്പ ബോസ്ിന് മുന്നിൽ കാത്തുനിന്ന അപൂയക്ക് പാസ് കൈമാറി. കാലിന് പകമാക്കിയെടുത്ത് പന്ത് അപൂയ ടോപ് ആംഗിളിൽ ഒന്നാന്തരം ഷോട്ടിലൂടെ വലയിലെത്തിച്ചപ്പോൾ അരലക്ഷത്തിലേറെ കാണികൾ നിറഞ്ഞ സാൾട്ട്ലേക്ക് ആവേശത്താൽ ഞെട്ടിത്തെറിച്ചു. ഐ.പി.എല്ലിലെ ലക്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് അടക്കമുള്ളവർ സെമി മൽസരം വീക്ഷിക്കാനെത്തിയിരുന്നു.

Tags:    
News Summary - Mohun Bagan vs Jamshedpur, ISL semifinal leg 2: Apuia scores winner to take Mariners into final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.