അർജന്‍റീനക്ക് തകർപ്പൻ ജയം; ഇറാഖിനെ വീഴ്ത്തിയത് 3-1ന്

പാരിസ്‌: ഒളിമ്പിക്സ് ഫുട്ബാളിൽ ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് ആദ്യ ജയം. നിർണായകമായ രണ്ടാം മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാഖിനെ 3-1നാണ് നിക്കോളാസ് ഒട്ടമെൻഡിയും സംഘവും വീഴ്ത്തിയത്. തിയാഗോ അൽമാഡ, ലൂസിയാനോ ഗൊണ്ടു, എസെക്വൽ ഫെർണാണ്ടസ് എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്.

അയ്മൻ ഹുസൈന്‍റെ വകയായിരുന്നു ഇറാഖിന്‍റെ ആശ്വാസ ഗോൾ. ചരിത്രത്തിൽ ഇടംപിടിച്ച ആദ്യ മത്സരത്തിൽ മൊറോക്കോയോട് അർജന്റീന തോറ്റിരുന്നു. 2-2ന്‌ സമനിലയിൽ അവസാനിച്ചെന്ന്‌ കരുതിയിടത്തുനിന്നാണ്‌ അർജന്റീന തോൽവി വഴങ്ങിയത്‌. സീനിയർ താരങ്ങളായ ജൂലിയൻ അൽവാരസ്, ഒട്ടമെൻഡി, ഗോൾ കീപ്പർ റൂല്ലി ജെറോണിമോ എന്നിവരെല്ലാം അർജന്‍റീനയുടെ പ്ലെയിങ് ഇലവനിൽ ഇടംനേടി. 13ാം മിനിറ്റിൽ അൽമാഡയിലൂടെ കോപ്പ ചാമ്പ്യന്മാരാണ് ആദ്യം ലീഡെടുത്തത്.

അൽവാരസാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അയ്മനിലൂടെ ഇറാഖ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതിയുടെ 62ാം മിനിറ്റിൽ സെനോൻ കെവിന്‍റെ അസിസ്റ്റിലൂടെ ലൂസിയാനോ അർജന്‍റീനയെ മുന്നിലെത്തിച്ചു. 84ാം മിനിറ്റിൽ ഫെർണാണ്ടസിന്‍റെ ഗോളിനു വഴിയൊരുക്കിയതും അൽവാരസാണ്. പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും അർജന്‍റീനക്ക് തന്നെയായിരുന്നു മുൻതൂക്കം.

ജൂലൈ 30ന് നടക്കുന്ന മത്സരത്തില്‍ യുക്രെയ്നാണ് അര്‍ജന്റീനയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്‌പെയിൻ 3-1 എന്ന സ്കോറിന് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ തോൽപിച്ചു.

Tags:    
News Summary - olympics football 2024: Argentina beat Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.