പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ ജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് പി.എസ്.ജിയുടെ തിരിച്ചുവരവ്.
ഡിസയർ ഡൗയി, ഖ്വിച്ച ക്വരത്‌സ്‌ഖേലിയ, ന്യൂനോ മെൻഡിസ് എന്നിവരാണ് പാരീസ് ക്ലബിനായി വലകുലുക്കിയത്. മോർഗൻ റോജേഴ്സിന്‍റെ വകയായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ ആശ്വാസ ഗോൾ. ഈമാസം 16ന് വില്ലയുടെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം. പന്തടകത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പി.എസ്.ജി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.
കളിയുടെ ഒഴുക്കിന് വിപരീതമായി മത്സരത്തിന്‍റെ 35ാം മിനിറ്റിൽ പി.എസ്.ജിയെ ഞെട്ടിച്ച് സന്ദർശകർ ലീഡെടുത്തു. യൂറി ടൈൽമാൻസ് ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് റോജേഴ്സ് വലയിലാക്കി. പിന്നീട് കണ്ടത് പി.എസ്.ജിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. വില്ലയുടെ സന്തോഷത്തിന് നാലു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 39ാം മിനിറ്റിൽ ഡിസയർ ഡൗയിയുടെ മാജിക് ഗോളിലൂടെ പി.എസ്.ജി ഒപ്പമെത്തി. ബോക്സിനു പുറത്ത്, 20 വാരെ അകലെ നിന്നുള്ള താരത്തിന്‍റെ ഷോട്ട് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ നിസ്സഹായനാക്കി പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് പറന്നിറങ്ങി.
ന്യൂനോ മെൻഡിസാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ (49ാം മിനിറ്റിൽ) ജോർജിയൻ വിങ്ങർ ക്വരത്‌സ്‌ഖേലിയ ഒരു മികച്ച സോളോ ഗോളിലൂടെ പി.എസ്.ജിയുടെ ലീഡ് വർധിപ്പിച്ചു. ഒരു ഗോളിന്‍റെ ലീഡിൽ മാത്രം മത്സരം അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ ന്യൂനോ മെൻഡിസ് പി.എസ്.ജിക്കായി മൂന്നാം ഗോൾ നേടുന്നത്. രണ്ടു ഗോളിന്‍റെ ലീഡുമായാണ് പി.എസ്.ജി വില്ലയുടെ തട്ടകത്തിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.