ദോഹ: ലോകകപ്പ് പോരാട്ടങ്ങൾ സെമി ഫൈനലിന്റെ ആവേശത്തിലേക്കു മാറിയതിനു പിന്നാലെ പന്തിലും മാറ്റം. ഇതുവരെ ഉപയോഗിച്ച 'രിഹ്‍ല'ക്കു പകരം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഔദ്യോഗിക പന്തായി 'അൽ ഹിൽമ്' ഉപയോഗിക്കും. സ്വപ്നം എന്ന അർഥത്തിലാണ് 'അൽ ഹിൽമ്' എന്നു വിളിക്കുന്നത്.സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 'കണക്ടഡ് ബാൾ' എന്ന ആശയത്തിലാണ് അഡിഡാസ് പുതിയ പന്തിനെ അവതരിപ്പിക്കുന്നത്.
യാത്ര എന്ന അർഥം വരുന്ന 'അൽ രിഹ്‍ല' ആയിരുന്നു ഗ്രൂപ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ 56 മത്സരങ്ങൾക്കും ഉപയോഗിച്ചത്. പന്തിനുള്ളിൽ സ്ഥാപിച്ച ഐ.എം.യു സെൻസർ വഴി ഡേറ്റകൾ വിഡിയോ മാച്ച് ഒഫീഷ്യലുകൾക്ക് കൈമാറുകയും ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുകയും ചെയ്യുന്നതാണ് ഈ ലോകകപ്പിലെ സാങ്കേതികവിദ്യ.
അൽ രിഹ്‍ലയിൽ ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് 'അൽ ഹിൽമ്' പന്തുമെന്ന് ഫിഫ ഫുട്ബാൾ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ജൊഹാനസ് ഹോസ് മ്യൂളർ പറഞ്ഞു.അൽ രിഹ്‍ലയിലെ സാങ്കേതികവിദ്യകൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും നിറത്തിലും രൂപകൽപനയിലും 'അൽ ഹിൽമി'ന് ചെറിയ മാറ്റമുണ്ട്. മരുഭൂമിയും ലോകകപ്പ് ട്രോഫിയുമെല്ലാം പന്തിന്റെ പുതിയ മാറ്റത്തിൽ പ്രചോദനമായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.