ഫുട്ബാൾ ഇതിഹാസം പെലെ ലോകത്തിന് കറുത്തമുത്താണ്. ഇന്ത്യയിൽ ആ വിശേഷണം മുൻ ദേശീയ ടീം നായകൻ ഐ.എം. വിജയന് സ്വന്തം. ഇത് വലിയ അംഗീകാരമായി വിജയൻ കാണുമ്പോഴും ബ്രസീലിനോടോ പെലെയോടോ അല്ല അർജന്റീനയോടും മറഡോണയോടുമാണ് എക്കാലത്തും പ്രിയം. മറഡോണ പോയപ്പോൾ ലയണൽ മെസ്സിയെ പിന്തുടർന്നു.
മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീറിന് കേരള മറഡോണയെന്ന വിശേഷണമുണ്ട്. ആസിഫിനും അർജന്റീനയെ വിട്ടൊരുകളിയില്ല. കേരള പൊലീസ് ടീമിന്റെ അമരക്കാരൻ വിജയനും എസ്.ബി.ഐ ഉദ്യോഗസ്ഥൻ ആസിഫിനും പറയാൻ ഒരുപാടുണ്ട്.
വിജയൻ നേരിട്ട് കാണാൻ പോവുന്ന ആറാമത്തെ ലോകകപ്പാണ് ഖത്തറിലേത്. 1980കളിൽ കൂട്ടുകാരുടെ വീട്ടിൽപോയി ടി.വിയിൽ കളികണ്ടിരുന്ന കാലത്ത് തന്നെ നെഞ്ചേറ്റിയതാണ് ഡീഗോ മറഡോണയുടെ അർജന്റീനയെ. അന്നൊരിക്കൽ അർജന്റീന കപ്പുയർത്തുന്നത് ടി.വിയിൽ കണ്ടു. ഇതുവരെ അഞ്ച് ലോകകപ്പുകൾ നേരിട്ട് ആസ്വദിക്കാനായിട്ടും പക്ഷേ, ആ ഭാഗ്യമുണ്ടായില്ല.
ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാണിതെന്നാണ് പറയുന്നത്. 'ഇത്തോണമ്മള് പൊളിക്കും ഗഡീ' സ്വതസിദ്ധമായ തൃശൂർ ശൈലിയിൽ വിജയന്റെ വാക്കുകൾ. ആറ് ലോകകപ്പുകൾ നേരിട്ട് കണ്ടവർ ഇന്ത്യയിൽതന്നെ അപൂർവമായിരിക്കും. ഡബ്ൾ ഹാട്രിക് തികക്കുമ്പോഴും ഒരേയൊരു പേരാണ് വിജയന്റെ മനസ്സിൽ, അർജന്റീന.
വിജയൻ തുടരുന്നു: നല്ല കളി ആര് കാഴ്ചവെച്ചാലും കൈയടിക്കുമെങ്കിലും അർജൻറീനയോട് വ്യക്തമായ പക്ഷപാതിത്വം എനിക്കുണ്ട്. ഞാൻ പറഞ്ഞല്ലോ മറഡോണയുടെ കളി ടി.വിയിൽ കാണാൻ തുടങ്ങിയ കാലം തൊട്ട് തുടങ്ങിയ ഇഷ്ടമാണ്. 1986ൽ അർജന്റീന കപ്പടിക്കുമ്പോൾ എനിക്കന്ന് 17 വയസ്സാണ്. ശേഷം ഇന്നുവരെ അർജൻറീനക്കൊപ്പം നിന്നിട്ടുണ്ടെങ്കിലും രണ്ട് വട്ടം ഫൈനലിൽ തോൽക്കുന്നത് സങ്കടത്തോടെ നോക്കിയിരുന്നു.
മറഡോണ പോയിട്ടും അർജൻറീനയോടുള്ള ഇഷ്ടം ഒരു തരിപോലും കുറയാതിരിക്കാൻ കാരണം മെസ്സിയാണ്. ആ കളി വേറൊരാളിലും ഞാൻ കണ്ടിട്ടില്ല. അപാരമാണത്. 2014ലെ ബ്രസീൽ പോയപ്പോൾ ഫൈനലിന് മുമ്പ് അർജൻറീന ജയിച്ചതിന് പിറ്റേന്ന് രസകരമായ സംഭവമുണ്ടായി. അർജൻറീനയുടെ ജഴ്സിയിട്ട് പുറത്തിറങ്ങിയതായിരുന്നു ഞാൻ. ആ നാട്ടുകാർ എന്നെ നോക്കി ചിരിച്ച് അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു.
അവരുടെ ആക്കിച്ചിരിയും സംസാരവും ഞാൻ മലയാളത്തിലാക്കിയത് ഇങ്ങനെയാണ്, ''ഇതൊന്നും ഇട്ട് നടന്നിട്ട് കാര്യമില്ല, കപ്പ് ബ്രസീലിന് തന്നെ കിട്ടും.''
അർജൻറീന-ജർമനി ഫൈനലിനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ദേഷ്യം വരും. അന്ന് ഹിഗ്വയ്നിട്ട് ഒന്ന് കൊടുക്കാൻ വരെ തോന്നി. ഫസ്റ്റ് ഹാഫിൽ ജർമൻ ഗോളി മാത്രം മുന്നിൽ നിൽക്കെയല്ലേ അവൻ പുറത്തേക്കടിച്ചത്. പിഴവുകൾ മനുഷ്യസഹജമാണെങ്കിലും ആ കളി ഗോളായിരുന്നെങ്കിൽ ഒന്നോർത്തു നോക്കൂ. അർജൻറീനയായിരിക്കില്ലേ ലോക ചാമ്പ്യന്മാർ. ഇവന്മാരൊക്കെ ക്ലബുകൾക്ക് വേണ്ടി നടത്തുന്ന പ്രകടനം എങ്ങനെയാണ് ലോകകപ്പിലെത്തുമ്പോൾ മറന്നുപോവുന്നത്.
ലോകകപ്പ് കാണണമെന്ന ആസിഫ് സഹീറിന്റെ മോഹം സഫലമായത് 2018ലാണ്. ജൂൺ 29ന് സുഹൃത്ത് ശരീഫ് ചിറക്കലിനൊപ്പം ദുബൈയിൽ നിന്ന് മോസ്കോയിലേക്ക് പറന്നു. എല്ലാം പുതിയ അനുഭവങ്ങൾ. ഇതിഹാസ താരങ്ങൾ വിളിപ്പാടകലെ പന്ത് തട്ടുമ്പോൾ ഉള്ളിലുണ്ടായ വികാരത്തള്ളിച്ച പറഞ്ഞറയിക്കാനാവാത്തതെന്ന് ആസിഫ്. രണ്ട് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കണ്ടു.
ഇഷ്ട ടീമായ അർജന്റീനയും പ്രമുഖരായ ഫ്രാൻസും നേർക്കുനേർ. അർജൻറീനയുടെ ജയത്തിനായി കാത്തിരുന്നെങ്കിലും 3-4ന് തോറ്റു. ഏഴ് ഗോളുകൾ പിറന്ന മത്സരം വേറെ ലെവലായിരുന്നു. കരുത്തരായ സ്പെയിനിനെതിരെ ആതിഥേയരായ റഷ്യ കളിക്കുന്നു. ഇഞ്ചോടിഞ്ച് മത്സരം 1-1 സമനിലയിൽ. പെനാൽറ്റി ഷൂട്ടൗട്ടിലെ ജയം റഷ്യക്കാർ ആഘോഷിച്ചത് മറക്കാനാവുന്നില്ല. ഉറങ്ങാതെ തെരുവുകളിൽ അവർ നൃത്തം ചെയ്തു.
ഖത്തറിൽ 'ഞമ്മടെ ചെക്കൻ കപ്പുയർത്തിയിരിക്കും' എന്ന് മലപ്പുറം മമ്പാടൻ ശൈലിയിൽ ആസിഫ് ഉറപ്പിച്ചു പറയുന്നു. അത് നേരിട്ടുകാണുക എന്നതിൽ കവിഞ്ഞൊരു ആഗ്രഹവും ഇപ്പോഴില്ല.
രാജ്യത്തിനായി കളിക്കുകയാണ് ഏതൊരു താരത്തിന്റെയും ജീവിതാഭിലാഷം. അത് സഫലമായാൽ ലോകകപ്പിൽ പന്ത് തട്ടുകയായിരിക്കുമെന്ന് വിജയൻ പറയുന്നു. അങ്ങനൊരു പൂതി മനസ്സിൽ സൂക്ഷിച്ച് എത്രയോ മുൻഗാമികൾ മൺമറഞ്ഞുപോയി. തന്റെ തലമുറ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നവർക്കു പോലും മോഹം മനസ്സിൽ സൂക്ഷിക്കാനേ ആവുന്നുള്ളൂ.
ഇടക്ക് നമ്മുടെ പിള്ളേർ അണ്ടർ 17 ലോകകപ്പിനിറങ്ങിയത് കണ്ണുനിറയെ കാണാനായി. ലോകകപ്പിൽ ഇന്ത്യ കളിക്കണമെന്ന സ്വപ്നം അങ്ങനെയെങ്കിലും യാഥാർഥ്യമായതിൽ സന്തോഷമുണ്ട്. ലോകകപ്പുകൾ കണ്ടതിന്റെ ത്രിൽ പറഞ്ഞറിയിക്കാൻ കഴിയില്ല.
2002ലെ കൊറിയ-ജപ്പാൻ ലോകകപ്പിൽ തുടങ്ങിയതാണ്. അന്ന് ജർമനിയെ വീഴ്ത്തി ബ്രസീൽ കപ്പും കൊണ്ടുപോയി. റൊണാൾഡോ നേടിയ ഗോളുകൾ. 2006ൽ ജർമനിയിൽ. ഫ്രാൻസും സിദാനും ദുരന്തമാവുകയും ഇറ്റലി കപ്പടിക്കുകയും ചെയ്ത ഫൈനൽ.
പിന്നെ ദക്ഷിണാഫ്രിക്കയിൽ സ്പെയിൻ. ബ്രസീലിൽ ലോകകപ്പ് കാണുകയെന്ന ജീവിതത്തിലെ മറ്റൊരു അഭിലാഷം സഫലീകരിച്ചത് 2014ലാണ്. 2002ൽ ബ്രസീൽ കപ്പ് നേടുന്നതാണ് കണ്ടതെങ്കിൽ അവരുടെ നാട്ടിലെത്തിയപ്പോൾ കണ്ണീരിനാണ് സാക്ഷിയായത്. സെമിഫൈനലിൽ ജർമനിയോടേറ്റ 1-7ന്റെ തോൽവിയിൽ ഒരു ജനത മുഴുവൻ പൊട്ടിക്കരഞ്ഞു. വല്ലാത്ത സങ്കടം.
ഏറ്റവുമധികം ആസ്വദിച്ചത് ബ്രസീൽ ലോകകപ്പാണ്. ലോക ഫുട്ബാളിന്റെ മക്കയാണ് ബ്രസീൽ. വണ്ടി ഇറങ്ങി സ്റ്റേഡിയത്തിലേക്ക് അഞ്ച് കിലോമീറ്റർ നടക്കണം. പക്ഷേ, എത്തുന്നത് അറിയില്ല. എങ്ങും സാംബാ താളം മുഴങ്ങുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് നമ്മൾ പരിചയപ്പെട്ട വുവുസേലകൾ ഇവിടെയും കണ്ടു. കൊച്ചുകുട്ടികൾ മുതൽ വയോധികൾ വരെ നിരത്തുകളിൽ ആടിയും പാടിയും അരങ്ങ് തകർക്കുകയായിരുന്നു.
വഴി നീളെ ബാറുകൾ. ബിയർ കുടിച്ച് നടക്കുന്ന യുവതീയുവാക്കൾ. മാർക്കറ്റുകളിലെ വൃത്തി നമ്മളൊക്കെ കണ്ടുപഠിക്കണം. മനോഹരമായ ബീച്ചുകളും ചർച്ചുകളും ബ്രസീലിലുണ്ട്. മനസ്സിൽ കൊണ്ടുനടക്കുന്ന വിഗ്രഹങ്ങൾ കൺമുന്നിൽ പന്തുതട്ടുന്ന കാഴ്ചയുടെ ത്രിൽ അനുഭവിച്ച് തന്നെ അറിയണം. പിന്നെ റഷ്യ. അതൊരു ഒന്നൊന്നര ആഘോഷമായിരുന്നു.
സാക്ഷാൽ ഡീഗോ മറഡോണയെ കാണാൻ ഐ.എം. വിജയനും കേരള മറഡോണ ആസിഫ് സഹീറും പോയി പതിറ്റാണ്ട് മുമ്പ്. വിജയന്റെ വാക്കുകളിൽ: 2012 ഒക്ടോബർ 24ന് കണ്ണൂർ സ്റ്റേഡിയത്തിൽ സംഭവിച്ചതോർക്കുമ്പോൾ ഇപ്പോഴും ഉള്ളിലൊരു കുളിരാണ്. സ്വപ്നലോകത്തായിരുന്നെന്ന് വരേ തോന്നും. ഡീഗോ മറഡോണയെ ഫുട്ബാളിലെ ദൈവമായാണ് ഞാൻ കണക്കാക്കുന്നത്.
അങ്ങനെയൊരാളെ അടുത്ത് കാണുക, കൂടെ പന്ത് തട്ടുക, പിന്നെ കെട്ടിപ്പിടിക്കുക. എൻറത്ര ഹാപ്പിയായിട്ടൊരാളും അന്നവിടെ നിന്ന് മടങ്ങിയിട്ടുണ്ടാവില്ല. അയ്യോ! ബോബി ചെമ്മണ്ണൂർ മൂന്ന് കോടി മുടക്കിയത് ജ്വല്ലറി ഉദ്ഘാടനത്തിനോ, അതോ എനിക്ക് വേണ്ടിയോ എന്നുവരെ തോന്നിപ്പോയിട്ടുണ്ട്.
ലോകകപ്പ് ടി.വിയിൽ കാണുന്ന നാൾ തൊട്ട് ഉള്ളിൽ കൊണ്ടുനടക്കുന്ന മോഹം. മറഡോണയെ ഒന്ന് കാണണം, പറ്റിയാലൊന്ന് തൊടണം. 2002 ലെ ജപ്പാൻ^കൊറിയ ലോകകപ്പിന് പോയപ്പോൾ ചില്ലുകൂട്ടിന് പുറത്തുനിന്ന് പെലെയെ നോക്കിയിട്ടുണ്ട്. പക്ഷേ, മറഡോണയെ കണ്ടിട്ടില്ലായിരുന്നു. അദ്ദേഹം കണ്ണൂരിൽ വന്നപ്പോൾ പരിപാടിയുടെ തലേന്ന് തന്നെ ഞങ്ങൾ അവിടെയെത്തി.
ഞാനും ഷറഫ് സാറും (ഷറഫലി) ജോപോളും കുടുംബസമേതം. മറഡോണയെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനുമെല്ലാം പ്ലാൻ ചെയ്ത് ഞങ്ങൾ ഹോട്ടലിലെത്തി. പക്ഷേ, പുള്ളിക്കാരൻ പിടിതന്നില്ല. വേറേതോ മൂഡിലായിരുന്നു. ശരിക്ക് കാണാൻ പോലും പറ്റിയില്ല. നട്ടപ്പാതിരാക്കും ഹോട്ടലിന് പുറത്ത് ആരാധകരുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ. ഞങ്ങൾ ഗാലറിയിലായിരുന്നു. താഴെയതാ മറഡോണ ആട്ടവും പാട്ടുമായി തകർക്കുന്നു, കേക്ക് മുറിക്കുന്നു, ആരാധകർക്കിടയിലേക്ക് പന്തടിക്കുന്നു. എനിക്ക് ഇരിക്കപ്പൊറുതിയില്ലാണ്ടായി. ആൾക്കൂട്ടത്തിനിടയിലൂടെ പതുക്കെ ഞാൻ ഇറങ്ങിനടന്നു. സ്റ്റേഡിയത്തിനകത്തേക്ക് ഈച്ചയെപ്പോലും കടത്തിവിടാണ്ട് പൊലീസുകാർ നിൽപാണ്.
രണ്ടും കൽപിച്ച് ഞാൻ ചെന്നു. എന്നെ അകത്തേക്ക് വിടണമെന്ന് പറഞ്ഞു മുഴുമിപ്പിച്ചില്ല. 'സാർ പൊക്കോളൂ'ന്നും പറഞ്ഞ് അവർ കയറ്റിവിട്ടു. നേരെ രഞ്ജിനി ഹരിദാസിന്റെയടുക്കൽ കാര്യം അവതരിപ്പിച്ചു. അവർ ട്രാൻസ് ലേറ്ററോട് എന്തോ മന്ത്രിക്കുന്നത് കണ്ടു.
പിന്നെ നടന്നതാണ് എല്ലാരും ടി.വിയിൽ കണ്ടത്. അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നുമല്ല. കിട്ടിയ ചാൻസിൽ കളി തുടങ്ങി. പുള്ളിക്ക് നല്ല ഹരം. അതിനേക്കാൾ എനിക്കും. ലോട്ടറിയടിച്ച ഫീലിങ്ങായിരുന്നു അപ്പോൾ. കളിക്കു ശേഷം മറഡോണ എന്നെ കെട്ടിപ്പിടിച്ചു. ഇതും പറഞ്ഞാണ് ആരാധകർ എന്നെ വളഞ്ഞത്. അവർക്ക് മറഡോണയുടെ വിയർപ്പ് മണമെങ്കിലും കിട്ടണം.
ഞാൻ ശരിക്കും പെട്ടു. ആൾക്കാരുടെ പിടിവലിയിൽ എന്റെ ഷർട്ടും കീറി. എന്റെ മോൻ ആരോമൽ അന്ന് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. അച്ഛൻ ഷർട്ട് കഴുകാതെ വെക്കണേന്ന്. മറഡോണയുടെ വിയർപ്പ് മണം പോവാതിരിക്കാനാന്ന്. ഞാനും മറഡോണയുമുള്ള ഫോട്ടോ ഉടൻ തന്നെ ഒരു ചങ്ങാതി ഫ്രെയിം ചെയ്ത് എനിക്ക് കൊണ്ടുവന്നു തന്നു-വിജയൻ തുടർന്നു.
ഖത്തർ ലോകകപ്പ് ഇതാ ഇങ്ങെത്തി. മലയാളികൾ ഏറെയുള്ള രാജ്യത്ത് ലോകകപ്പ് വരുമ്പോൾ അത് നമ്മുടെ കൂടി ലോകകപ്പാണെന്ന് വിജയനും ആസിഫും ഒരേ സ്വരത്തിൽ പറയുന്നു. ഫുട്ബാളിന് ഏറ്റവും ആവേശം നൽകുന്ന രാജ്യമാണ് ഇന്ത്യ. കൊൽക്കത്തയല്ല, മലപ്പുറം അടങ്ങിയ മലബാർ മേഖലയാണ് ഇന്ത്യൻ ഫുട്ബാളിന്റെ മക്കയെന്നാണ് വിജയന്റെ അഭിപ്രായം.
ഇന്ത്യയിൽ മറ്റെങ്ങും ഇല്ലാത്ത ഫുട്ബാൾ ആവേശമാണ് മലബാറിൽ കാണുന്നത്. ലോകകപ്പ് ഇവിടെയെത്തിച്ചതിൽ ഖത്തർ സർക്കാറിന് നന്ദി അറിയിക്കുന്നു. ഒരുമാസം നമുക്ക് ആഘോഷിക്കാം. കോവിഡ് വെല്ലുവിളികളെ തരണം ചെയ്ത് ഏറ്റവും മികച്ച സൗകര്യത്തോടെയാണ് ഖത്തർ ലോകകപ്പ് വേദിയൊരുക്കുന്നത്. ചൂട് കാലാവസ്ഥയെ മാറ്റാൻ തണുപ്പുള്ള സ്റ്റേഡിയങ്ങൾ വരെ സംവിധാനിച്ചു.
കുറഞ്ഞ ദൂരത്തിനുള്ളിൽ ഏറ്റവും മികച്ചൊരു ലോകകപ്പാണ് നടക്കാൻ പോവുന്നത്. ചുരുങ്ങിയ ദൂരത്തിനുള്ളിൽ എല്ലാ സ്റ്റേഡിയങ്ങളും സജ്ജീകരിച്ചത് ഖത്തർ ലോകകപ്പിന്റെ വലിയ സവിശേഷതയാണ്. മുൻ ലോകകപ്പുകളിൽ ഓരോ വേദിക്കുമിടയിൽ വലിയ ദൂരമുണ്ടായിരുന്നുവെങ്കിൽ ഖത്തറിൽ അത് ചുരുങ്ങിയ ദൂരത്തിലാണ്.
കളിക്കാർക്ക് കൂടുതൽ യാത്രചെയ്യാതെ മത്സരങ്ങൾ കളിക്കാമെന്നത് വലിയ അനുഗ്രഹമാണ്. കളികാണുന്നവർക്കും 'കോംപാക്ട്' വേൾഡ് കപ്പ് എന്ന സൗകര്യം സൗഭാഗ്യമാവുമെന്ന് വിജയൻ കൂട്ടിച്ചേർത്തു. 'ബാക്കി ഖത്തറിൽ കാണാം ബ്രോ' എന്ന് പറഞ്ഞ് ആസിഫും തൽക്കാലത്തേക്ക് നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.