മെസിയും കൂട്ടരും കാത്തിരിക്കുന്നു, വിസിൽ മുഴങ്ങാൻ

ദോഹ: ഖത്തർ ലോകകപ്പിൽ ലോകം കാത്തിരുന്ന മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ സൗദ്യ അറേബ്യക്കെതിരെയാണ് മിശിഹയും കൂട്ടുകാരും ബൂട്ടുകെട്ടുന്നത്. ഖത്തർ സമയം ഉച്ച ഒന്നിന് (ഇന്ത്യൻ സമയം 3.30ന്) ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് സി പോരാട്ടത്തിലാണ് അർജന്റീനയും സൗദി അറേബ്യയും ഏറ്റുമുട്ടുക.

മെസ്സിക്കൊപ്പം, ലൗതാറോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ മുന്നേറ്റ നിരയിലുണ്ടാവും. നികോളസ് ഒടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരുടെ പ്രതിരോധവും മികവുറ്റതാണ്. അതേസമയം, മധ്യനിരയിൽ റോഡ്രീഗോ ഡീപോളും ലിയാൻഡ്രോ പരഡെസും കളി നിയന്ത്രിക്കും.

സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് ലയണൽ മെസ്സിയും സംഘവും ഖത്തറിൽ വിമാനമിറങ്ങിയത്. ഇപ്പോഴല്ലെങ്കിൽ ഇനിയെന്ന് എന്ന ചോദ്യമുന്നയിക്കുന്ന ആരാധകർക്ക് സ്വർണക്കപ്പുകൊണ്ട് ഉത്തരം നൽകാൻ മെസ്സിക്കും കൂട്ടുകാർക്കും ഇതിനേക്കാൾ മനോഹരമായൊര മുഹൂർത്തമുണ്ടാകുമോ? ഒരു വർഷം മുമ്പ് കോപ അമേരിക്ക കിരീടവും മാസങ്ങൾക്ക് മുമ്പ് ഫൈനലിസിമയിലും ജയിച്ച അർജൻറീനക്ക് അനുകൂലമായ ഒരുപാട് ഘടകങ്ങളുണ്ട്. മെസ്സിയുടെ താരസാന്നിധ്യം, തോൽവിയറിയാതെ തുടർച്ചയായി 36 മത്സരങ്ങളിലെ കുതിപ്പ്, കോച്ച് ലയണൽ സ്കലോണിയുടെ പണിശാലയിൽ ചുട്ടെടുത്ത യുവത്വവും പരിചയ സമ്പത്തും ചേർന്ന സംഘം.

Full View

കിരീടം ആശിച്ചിറങ്ങുന്ന അർജൻറീനക്ക് ഡിസംബർ 18ന് ലുസൈലിന്റെ കളിമുറ്റത്ത് സ്വർണക്കപ്പുയർത്താനുള്ള അവകാശ വാദത്തിന് അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്. പോളണ്ട്, മെക്സികോ എന്നീ കരുത്തർ കൂടി അണിനിരക്കുന്ന ഗ്രൂപ്പിൽ തുടക്കം ഗംഭീരമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

ഫ്രഞ്ചുകാരനായ ഹെർവി റെനാർഡിന് കീഴിലുള്ള അറേബ്യൻ ഫാൽകൺസിനെ എഴുതിതള്ളാനാവില്ല. പ്രാദേശിക ലീഗുകളിൽ കളിക്കുന്ന മിടുക്കരായ താരങ്ങളുമായാണ് സൗദിയുടെ പടപ്പുറപ്പാട്. മാത്രമല്ല, അയൽരാജ്യമെന്ന നിലയിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ലുസൈലിലെ സ്റ്റേഡിയത്തിലുണ്ടാവും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പരിശീലന സെഷനിൽ ലയണൽ മെസ്സി തനിച്ചായിരുന്നു ഗ്രൗണ്ടിലെത്തിയത്. കളിക്കാതെയും പന്ത് തൊടാതെയും ഫിസിയോയുടെ സാന്നിധ്യത്തിൽ വാംഅപ്പ് ചെയ്ത് താരം മടങ്ങിയപ്പോൾ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ, മെസ്സി ഫുൾ ഫിറ്റാണെന്നാണ് ടീം ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ട്.

ക്ലബ് മത്സരത്തിരക്കിനിടയിലെത്തിയതിനാൽ ആവശ്യമായ വിശ്രമം എന്ന നിലയിലായിരുന്നു മെസ്സി കൂടുതൽ ആയാസപ്പെടാതെ പരിശീലനത്തിനിറങ്ങിയത്. പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ്, മധ്യനിരയിലെ എസിക്വേൽ പലാസിയോസ് എന്നിവരും പരിശീലന സെഷനിൽ നിന്നും മിസ്സായിരുന്നു. അവസാന നിമിഷം പരിക്കേറ്റ യോക്വിൻ കൊറിയക്കു പകരം, തിയായോ അൽമാഡയെന്ന 21കാരനെയാണ് മധ്യനിരയിലേക്ക് വിളിച്ചത്.

Tags:    
News Summary - Messi and his team are waiting for the whistle to blow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.