കുഞ്ഞുമെസ്സിമാരോട് ഏറ്റുമുട്ടി മെസ്സി; ആരാധകരെ കൊതിപ്പിച്ച് അഡിഡസ് വിഡിയോ

ദോഹ: ഖത്തറിൽ തനിക്കിത് അവസാന ലോകകപ്പാകുമെന്ന് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി എന്നേ പ്രഖ്യാപനം നടത്തിയതാണ്. ഒട്ടുമിക്ക സോക്കർ റെക്കോഡുകളും തന്റെ കാലുകളിലേക്ക് ചുരുക്കിയ ലിയോക്ക് ഇത്തവണ കപ്പുയർത്താനായില്ലെങ്കിൽ പിന്നെ കരിയറിൽ കഴിയില്ലെന്നുറപ്പ്. 2014ൽ മെസ്സിയും അർജന്റീനയും കിരീടത്തിനരികെയെത്തിയതാണ്. അന്നു പക്ഷേ, ഫൈനലിൽ ജർമനിയോട് ഒരു ഗോൾ തോൽവിയുമായി കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായി.

ലിയോയുടെ അവസാന ലോകകപ്പിന്റെ ഓർമക്ക് സ്‍പോർട്സ് വെയർ നിർമാതാക്കളായ അഡിഡസ് സ്‍പെഷൽ എഡിഷൻ ബൂട്ടുകൾ പുറത്തിറക്കിയത് അടുത്തിടെയാണ്. 2006ൽ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ അണിഞ്ഞ അതേ രൂപത്തിലുള്ളവ.

കമ്പനിയുടെ 'അസാധ്യമായി ഒന്നുമില്ല' കാമ്പയി​ന്റെ ഭാഗമായി ലിയോയുടെ വിവിധ കളിക്കാലങ്ങൾ ചേർത്തുവെച്ച് പ്രത്യേക വിഡിയോയും പുറത്തിറക്കിയത് കഴിഞ്ഞ ദിവസം. അതിവേഗം ആരാധകർ ഏറ്റെടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2006 മുതൽ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മെസ്സിയുടെ വ്യത്യസ്ത കാലങ്ങളിലെ കേളീശൈലിയും ഭാവങ്ങളും വിഡിയോ ഒന്നിച്ചുനിർത്തുന്നു.

നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ചെടുത്ത ആദ്യകാല മെസ്സിമാരും ഒപ്പം യഥാർഥ മെസ്സിയും തമ്മിലാണ് പോരാട്ടം. ഏറെയായി മെസ്സിയെ പിന്തുടരുന്നവർക്ക് അന്നത്തെ താരത്തെ അതേ പടി വീണ്ടും മൈതാനത്തെത്തുന്ന അനുഭവം വിഡിയോ പകർന്നുനൽകുന്നു. മുടിയനായ ലിയോയിൽനിന്ന് മുടിമുറിച്ച വെറ്ററൻ താരം വരെയെത്തുന്ന കളിമുഹൂർത്തങ്ങളാണ് 30 സെക്കൻഡ് വിഡിയോയുടെ സവിശേഷത. 

Tags:    
News Summary - Messi plays against his younger self in latest Adidas advert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.