യാംബു: ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ പോർചുഗലിനെ ഒരു ഗോൾ വിജയത്തിൽ അട്ടിമറിച്ച് സെമി ഫൈനലിലെത്തിയ മൊറോക്കോ ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ. ലോകകപ്പ് ചരിത്രത്തിൽ സെമി ഫൈനലിൽ യോഗ്യത നേടുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീമായി മൊറോക്കോ മാറിയതിൽ ഏറെ അഭിമാനമുണ്ടെന്നും ഇത് ചരിത്രവിജയമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ഇനിയും ഉന്നത വിജയം നേടാനും അറബ് ലോകത്തിനും ആഫ്രിക്കൻ വൻകരക്കും ഫുട്ബാൾ മേഖലയിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ വിജയം ഏറെ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
ആദ്യ അറബ്, ആഫ്രിക്കൻ ടീം ഈ വർഷത്തെ ലോകകപ്പിൽ നല്ല പ്രകടനം കാഴ്ചവെച്ചതിലും സെമിഫൈനലിൽ പോരാട്ടത്തിനൊരുങ്ങുന്നതിലും സന്തോഷിച്ച് സൗദി ജനതയും ആഘോഷമാക്കി.
വിവിധ നഗരങ്ങളിലും ഹാളുകളിലും പാർക്കുകളിലും ഒരുക്കിയ സ്ക്രീനുകൾക്ക് മുന്നിൽ മൊറോക്കോയുടെ വിജയം ദൃശ്യമായപ്പോൾതന്നെ സൗദി ഫുട്ബാൾ പ്രേമികളും മറ്റുള്ളവരും ആനന്ദനൃത്തം ചെയ്ത കാഴ്ചയാണ് എങ്ങും പ്രകടമായത്.
സൗദിയിലുള്ള മൊറോക്കോ പൗരന്മാരും മറ്റ് അറബ് നാടുകളിലെ വിദേശികളും കഴിഞ്ഞദിവസം നടന്ന ഫുട്ബാൾ കാണാൻ സ്ക്രീനുകൾക്ക് മുന്നിൽ നിറസാന്നിധ്യമായിരുന്നു. ഏക അറബ് രാജ്യത്തിന്റെ വിജയം കാണാൻ വമ്പിച്ച ആവേശത്തോടെയാണ് അവർ നോക്കിനിന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മൊറോക്കോ പൗരന്മാർ വിജയത്തിലെ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച സൗദി സമയം രാത്രി 10ന് ഖത്തർ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.