ദോഹ: ലയണൽ മെസ്സിക്ക് പരിക്കുണ്ടോ? എങ്കിൽ അത് ഗുരുതരമാണോ? ലോകകപ്പ് നടക്കുന്ന ഖത്തറിലും അങ്ങ് അർജന്റീനയിലുമൊക്കെ ഈ ചോദ്യം ഉയർന്നു തുടങ്ങുന്നു. ലോകകപ്പിനായി ഖത്തറിലെത്തിയശേഷം മെസ്സി ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടില്ല.
വെള്ളിയാഴ്ച അർജന്റീന താരങ്ങൾ ഖത്തർ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്തിയപ്പോൾ മെസ്സി വിട്ടുനിന്നിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും മെസ്സി ടീമിനൊപ്പമുള്ള പരിശീലനത്തിൽനിന്ന് വിട്ടുനിന്നതാണ് ഊഹാപോഹങ്ങൾക്ക് ഇടയാക്കിയത്.
ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് കളിക്കുന്നതിനിടെ കാൽക്കുഴക്കേറ്റ പരിക്കു കാരണം ലോറിയന്റിനെതിരെ മെസ്സി ലീഗ് മത്സരം കളിച്ചിരുന്നില്ല. തുടർന്ന് ലോകകപ്പിനായി ഖത്തറിലെത്തിയ താരം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്.
അതാകട്ടെ, കേവലം വ്യായാമത്തിലൊതുങ്ങി. വെള്ളിയാഴ്ച ടീം പരിശീലനത്തിനിറങ്ങി 10 മിനിറ്റിനുശേഷം മെസ്സി ഒറ്റക്ക് ഗ്രൗണ്ടിലെത്തുകയായിരുന്നു. എന്നാൽ, ഗുരുതര പ്രശ്നങ്ങളില്ലെന്നും സൗദി അറേബ്യക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ഗ്രൂപ് മത്സരത്തിൽ മെസ്സി കളിക്കുമെന്നുമാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ നൽകുന്ന സൂചന.
മുൻകരുതലിന്റെ ഭാഗമായാണ് മെസ്സി പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ഫെഡറേഷൻ വൃത്തങ്ങൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.