ദോഹ: ലോകകപ്പ് വേളയിൽ പൗരന്മാർക്കും താമസക്കാർക്കും വിദേശത്തുനിന്നുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എളുപ്പത്തിൽ തന്നെ ലോകകപ്പ് അതിഥികളാക്കാമെന്ന് ഓർമപ്പെടുത്തി സുപ്രീം കമ്മിറ്റി. ഹയ്യ പ്ലാറ്റ്ഫോമിൽ (hayya.qatar2022.qa) കുടുംബത്തെയും സുഹൃത്തുക്കളെയും ഹോസ്റ്റ് ചെയ്യാൻ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. വെബ്സൈറ്റിൽ ഹോസ്റ്റ് ചെയ്യുന്നവരെയും അതിഥികളെയും കുറിച്ച് അടിസ്ഥാന വിവരങ്ങൾ മാത്രം നൽകി തന്നെ ബന്ധുക്കളെ അതിഥികളായി സ്വീകരിക്കാവുന്നത്. തുടർന്ന്, മാച്ച് ടിക്കറ്റ് ഉപയോഗിച്ച് ഹയകാർഡിന് രജിസ്റ്റർ ചെയ്ത ശേഷം അവർക്ക് ഖത്തറിലേക്ക് വരാനും കഴിയും. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയ്യ പ്ലാറ്റ്ഫോം ഡയറക്ടർ സഈദ് അൽ കുവാരിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
വലിയ കായിക ടൂർണമെൻറുകൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും കൂടിക്കാഴ്ചക്കുള്ള അവസരമാക്കി മാറ്റുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ നിരവധി പേർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ കുവാരി പറഞ്ഞു. മത്സര ടിക്കറ്റ് സ്വന്തമാക്കുകയും ഹയ്യ കാർഡിനപേക്ഷിക്കുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തവർ സ്വാഭാവികമായും ഖത്തറിലുള്ള ബന്ധുക്കളോട് ആതിഥ്യത്തിന് അപേക്ഷിക്കും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും താമസിപ്പിക്കാനും അവർക്ക് ആതിഥ്യം വഹിക്കാനും ഉദ്ദേശിക്കുന്ന താമസക്കാർ വെബ്സൈറ്റിലോ ആപ്പിലോ രെജിസ്റ്റർ ചെയ്യണം. ഖത്തരി ഐ.ഡി നമ്പർ, കാലാവധി, ജനന തിയ്യതി, വിലാസം എന്നിവയും നൽകണം. തുടർന്ന് താമസ വിലാസം നൽകാൻ ആവശ്യപ്പെടും.
ദേശീയ മേൽവിലാസം നൽകിയാലുടൻ പിന്നീട് അതിഥികളുടെ വിവരങ്ങൾ നൽകണം. അവരുടെ പേര്, പാസ്പോർട്ട് നമ്പർ, രാജ്യം എന്നിവ നൽകണം. ഒരു ദിവസത്തെ താമസത്തിനാണെങ്കിൽ പോലും ഹയ്യ പ്ലാറ്റ്ഫോമിലൂടെ അപേക്ഷിക്കുകയും ഇത് താമസം ബുക്ക് ചെയ്യുന്നതിനും ഹയ്യ കാർഡ് ലഭിക്കാനും സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഹയ്യ കാർഡിന് അപേക്ഷിക്കുന്നവർ ഖത്തറിലെത്തുന്ന സമയവും തിരിച്ച് പോകുന്ന സമയവും നൽകണം. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ താമസം മാത്രമേ കാർഡ് അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ കാർഡ് സാധുതയുള്ളതായി തുടരുന്നതിനാൽ ടിക്കറ്റ് ലഭിക്കുമ്പോഴെല്ലാം ഉടമകൾക്ക് ഖത്തർ വീണ്ടും സന്ദർശിക്കാൻ സാധിക്കുമെന്നും സഈദ് അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.