ഗുരീന്ദർവീർ സിങ്
ബംഗളൂരു: അതിവേഗത്തിന്റെ രാജ്യാന്തര ക്ലോക്കിലേക്ക് ഇനിയുമേറെ ദൂരമുണ്ടെങ്കിലും 100 മീറ്ററിൽ പുതിയ ദേശീയ റെക്കോഡിട്ട് ഇന്ത്യൻ ഗ്രാൻപ്രി. പറക്കും സിഖായ മിൽഖ സിങ്ങിന്റെ പിൻഗാമിയായി പഞ്ചാബിൽനിന്ന് ഗുരീന്ദർവീർ സിങ് ആണ് 10.20 സെക്കൻഡിൽ ചരിത്രം കുറിച്ച് അതിവേഗക്കാരനായ സ്പ്രിന്ററായത്. മണികണ്ഠ ഹൊബ്ലിദാറുടെ പേരിലുള്ള 10.23 സെക്കൻഡ് റെക്കോഡാണ് പഴങ്കഥയായത്.
2021ൽ 10.27ന് ഓടിയെത്തി കുറിച്ച സ്വന്തം കരിയർ ബെസ്റ്റ് പ്രകടനവും ഇതോടെ താരം മറികടന്നു. കഴിഞ്ഞ വർഷം അന്തർ സംസ്ഥാന അറ്റ്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗുരീന്ദർവീർ സ്വർണം നേടിയിരുന്നു- 10.32 സെക്കൻഡായിരുന്നു അന്ന് സമയം. ബംഗളൂരു ഗ്രാൻ പ്രീയിയിൽ മുൻ റെക്കോഡ് ജേതാവ് മണികണ്ഠ രണ്ടാമതെത്തി. 10.22 സെക്കൻഡായിരുന്നു സമയം- അതും സ്വന്തം ദേശീയ റെക്കോഡിനെക്കാൾ ഒരു സെക്കൻഡ് അധികം.
ആവേശം പരകോടിയിൽനിന്ന 100 മീറ്റർ ഗ്രാൻഡ് ഫിനാലെയിൽ അഞ്ച്, ആറ് വരികളിൽ ഓടിയ ഇരുവരും തുടക്കം മുതൽ ഒപ്പത്തിനൊപ്പം കുതിച്ചോടിയപ്പോൾ തുല്യ സാധ്യതയായിരുന്നു. എന്നാൽ, ഒറ്റ നിമിഷത്തിന്റെ വ്യത്യാസത്തിൽ പഞ്ചാബ് താരം കിരീടവും റെക്കോഡും തനിക്കു മാത്രമാക്കി. ഇരുവർക്കുമൊപ്പം റിലയൻസിന്റെ തന്നെ താരം അംലാൻ ബോർഗോഹയ്ൻ മൂന്നാമതെത്തി- 10.43 സെക്കൻഡ്. സ്പ്രിന്റിലെ ഗ്ലാമർ ഇനമായ 100 മീറ്ററിൽ മൂവർക്കുമൊപ്പം എന്നും മത്സരിക്കാറുള്ള അനിമേഷ് കുജൂർ ഇന്നലെ മത്സരത്തിനിറങ്ങിയിരുന്നില്ല. 2021, 2024 വർഷങ്ങളിൽ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ 100 മീറ്റർ ജേതാവായിരുന്ന ഗുരീന്ദർവീർ സിങ് 2024 ഫെഡറേഷൻ കപ്പിലും ജേതാവാണ്.
ശ്രീലങ്കയുടെ യുപുൻ അബീകൂൻ 9.96 സെക്കൻഡിലും ഇംറാനു റഹ്മാൻ 10.11 സെക്കൻഡിലും നേരത്തേയിട്ട റെക്കോഡുകളാണ് ദക്ഷിണേഷ്യയിലെ റെക്കോഡ്.
പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ ജെ.എസ്.ഡബ്ലിയു അക്കാദമി താരം കോഴിക്കോട് കുതിരവട്ടം സ്വദേശി മുഹമ്മദ് ലസാൻ (14.13 സെക്കൻഡ്) സ്വർണം നേടി. കഴിഞ്ഞ ദേശീയ ഗെയിംസിൽ 14.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലസാൻ വെങ്കലമണിഞ്ഞിരുന്നു. വനിതകളുടെ ലോങ് ജംപിൽ ജെ.എസ്.ഡബ്ലിയു താരം കണ്ണൂർ കേളകം ഇല്ലിമുക്ക് സ്വദേശിനി സാന്ദ്ര ബാബു (6.22 മീ. ) സ്വർണം നേടി. പുരുഷന്മാരുടെ 800 മീറ്ററിൽ കേരളത്തിനായി പി. മുഹമ്മദ് അഫ്സൽ (1:47:090) വെള്ളി നേടി. ഹരിയാനയുടെ കൃഷൻ കുമാറിനാണ് (1:47:084) ഈയിനത്തിൽ സ്വർണം.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ കേരളത്തിനായി ബിബിൻ ആന്റണി (74.23 മീ.) വെള്ളി നേടി. കർണാടകയുടെ ശശാങ്ക് പാട്ടീൽ (76.23 മീ.) സ്വർണമണിഞ്ഞു. പുരുഷന്മാരുടെ ലോങ് ജംപിൽ മെഡലുകൾ തമിഴ്നാട് തൂത്തുവാരിയപ്പോൾ റിലയൻസിനുവേണ്ടി മത്സരിച്ച മലയാളി താരം മുഹമ്മദ് അനീസ് യഹ്യ അഞ്ചാമതായി. പുരുഷന്മാരുടെയും വനിതകളുടെയും പോർവാൾട്ടിലും തമിഴ്നാട് ആധിപത്യം തുടർന്നു. വനിതാ വിഭാഗത്തിൽ റിലയൻസിനായി മത്സരിച്ച തമിഴ്നാട് സ്വദേശിനി ഭരണിക ഇളങ്കോവൻ സ്വർണമണിഞ്ഞപ്പോൾ ഇരുവിഭാഗത്തിലും മറ്റു മെഡലുകൾ തമിഴ്നാട് വാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.