ഹൽദ്വാനി: ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന 38ാമത് ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം നേടി കേരളം. വുഷുവിൽ കെ.മുഹമ്മദ് ജാസിലാണ് തൗലു നാൻഗുൺ വിഭാഗത്തിൽ കേരളത്തിനായി സ്വർണം സ്വന്തമാക്കിയത്.
വുഷുവിൽ ആദ്യമായാണ് കേരളം ദേശിയ ഗെയിംസ് സ്വർണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് വുഷുവിൽ രണ്ട് വെങ്കലമുണ്ടായിരുന്നു.ഇതോടെ മൂന്നു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ ആകെ മെഡൽ നേട്ടം ഏഴായി.
അതേസമയം കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍റെ ഹര്‍ഷിത ജയറാം 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും ഫൈനലിന് യോഗ്യത നേടി. ആദ്യ ദിനം 2 വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ ഫൈനലില്‍ കടന്നു. 4 മണിക്കാണ് സജന്‍റെ ഫൈനല്‍.
കേരളത്തിന്‍റെ വനിതാ ടീം 4x 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫൈനലില്‍ കടന്നതാണ് മറ്റൊരു ശുഭ വാര്‍ത്ത. ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ കേരളം ഇന്ന് 2 മണിക്ക് ഡല്‍ഹിയെ നേരിടും.
വോളിബോളില്‍ കേരളത്തിന്‍റെ പുരുഷ വനിതാ ടീമുകള്‍ക്ക് ഇന്ന് സെമി ഫൈനല്‍ മല്‍സരങ്ങളുണ്ട്. വനിതാ വോളിബോളില്‍ കേരളം 2 മണിക്ക് ചണ്ഡീഗഡിനെ നേരിടും. പുരുഷ വോളിബോള്‍ സെമി ഫൈനലില്‍ തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. 4 മണിക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.