ആർ. പ്രഗ്നാനന്ദയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും

ചെന്നൈ സൂപ്പർ കിങ്; ചാമ്പ്യനെ തോൽപിച്ച് റണ്ണറപ്പായവന്റെ കഥ

മിയാമിലെ എഫ്.ടി.എക്സ് ക്രിപ്റ്റോകപ്പ് അവസാന റൗണ്ട്. അടിയും തടയും വെട്ടും ഒളിഞ്ഞിരിപ്പും മനഃപാഠമാക്കി ചതുരംഗക്കളത്തിൽ ലോക രാജാവായി വാഴുന്ന ബുദ്ധിരാക്ഷസനായ മാഗ്നസ് കാൾസണിലേക്കാണ് കണ്ണുകളെല്ലാം. പക്ഷേ, പതിവ് ആത്മവിശ്വാസം ആ മുഖത്തില്ല. നന്നായി തുടങ്ങിയ കളിയിൽ കാൾസണ് പിഴച്ചിരിക്കുന്നു.

ഒന്നല്ല, തുടർച്ചയായ മൂന്നു കളികളിൽ പരാജയം. കണ്ടവരെല്ലാം ഞെട്ടി. ആരാണിവൻ? കാൾസണെ നിഷ്പ്രഭമാക്കാൻ പോന്നവൻ! അപ്പുറത്തെ കസേരയിൽ വലിയ ഭാവഭേദങ്ങളൊന്നുമില്ലാതെ, ദ്രാവീഡിയൻ ശൈലിയിൽ തൊട്ട വലിയ കുറിയുമായി ആ 17കാരൻ ഒന്ന് ചിരിച്ചു. പേര് ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. നെഞ്ചിൽ ഹൃദയത്തോടു ചേർത്ത് ഇന്ത്യയെന്ന് തുന്നിയെത്തിയ ചെന്നൈക്കാരൻ.

16 പോയന്റുമായി മാഗ്നസ് കാൾസൺ ടൂർണമെന്റ് ജേതാവായെങ്കിലും തൊട്ടുപിന്നിൽ 15 പോയന്റുമായി പ്രഗ്നാനന്ദ തലയെടുപ്പോടെ നിന്നു. അലിറേസ ഫിറൂസ്ജ, ലെവൻ അരോണിയൻ, അനിഷ് ഗിരി... ടൂർണമെന്റിൽ അവന് പിന്നിലായിപ്പോയവരുടെ ലിസ്റ്റ് കണ്ടവരെല്ലാം പറഞ്ഞു: ''ആരെയെങ്കിലും തോൽപിച്ച് ഹീറോ ആയവനല്ലവൻ. അവൻ തോൽപിച്ചവരെല്ലാം ഹീറോകളായിരുന്നു.''

വൈശാലിയുടെ കൈപിടിച്ച്

ബാങ്ക് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ആഗസ്റ്റ് 10നാണ് പ്രഗ്നാനന്ദയുടെ ജനനം. ടി.വിക്കുമുന്നിൽ കാർട്ടൂൺ കാണാനായി ഏറെ സമയം വിനിയോഗിച്ചിരുന്ന സഹോദരി വൈശാലിയെ 'നേർവഴിക്ക്' നടത്താൻ അച്ഛൻ അവതരിപ്പിച്ച ചെസ് ബോർഡിലൂടെയാണ് പ്രഗ്യയും കരുപിടിച്ചത്.

ചതുരംഗക്കളങ്ങളെ പ്രണയിച്ചുതുടങ്ങിയ വൈശാലി കുഞ്ഞുപ്രായത്തിലേ അനിയനെയും ചെസ്ബോർഡിന്റെ രസക്കളങ്ങളിലേക്കിറക്കി. ഇരുവരും ഒന്നിച്ച് ഉയരങ്ങളിലേക്കു പറന്നു. 2018ൽ ഗ്രാൻഡ് മാസ്റ്റർ പദവി തേടിയെത്തുമ്പോൾ 13 വയസ്സായിരുന്നു പ്രഗ്യക്ക്. ഇന്ത്യയുടെ പ്രായംകുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ.

അഭിനന്ദനവുമായി കാൾസൺ

സ്വന്തമായി അഞ്ചു ലോകകിരീടങ്ങൾ കീശയിലുള്ളയാളാണ് നോർവേക്കാരൻ കാൾസൺ. തനിക്കൊത്ത പോരാളികൾ ചെസ് കളത്തിൽ അധികമില്ലെന്ന് സ്വയം വിശ്വസിക്കുന്നയാൾ. അല്ലെങ്കിൽ ലോകത്തെ മൊത്തം വിശ്വസിപ്പിച്ചയാൾ. പക്ഷേ, പ്രഗ്യയെ അഭിനന്ദിക്കുന്നതിന് കാൾസണ് തലക്കനമൊന്നുമുണ്ടായില്ല.

അർഹിച്ച വിജയമാണ് പ്രഗ്യയുടേതെന്ന് അടിവരയിട്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. നേരത്തേ രണ്ടുതവണ ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിലും കാൾസണെ പ്രഗ്യ പരാജയപ്പെടുത്തിയിരുന്നു. കാൾസൺ ഒരു ഇന്ത്യൻ താരത്തിനു മുന്നിൽ വീഴുന്നത് ഇതാദ്യമൊന്നുമല്ല.

അയ്യപ്പനും കോശിയും പോരിനിടയിൽ പലകുറി വിശ്വനാഥൻ ആനന്ദിനു മുന്നിലും 2020ലെ ബ്ലിറ്റ്സ് ഓൺലൈൻ ചെസ് ടൂർണമെന്റിൽ പി. ഹരികൃഷ്ണക്കു മുന്നിലും കാൾസൺ വീണിട്ടുണ്ട്. മലയാളിയായ നിഹാൽ സരിൻ അനൗദ്യോഗിക ഓൺലൈൻ ബ്ലിറ്റ്സ് ഗെയിമിലും മൂന്നു മിനിറ്റ് ബ്ലിറ്റ്സ് ഗെയിമിലും കാൾസണെ അടിയറവ് പറയിച്ചിട്ടുണ്ട്.

Tags:    
News Summary - story of the runner who beat the champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.