ദോഹ: ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാവും ലോക ഒന്നാം നമ്പർ താരവുമായ ഇഗ സ്വെറ്റെക് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയും രണ്ടാം സീഡുമായ ജെസിക പെഗുലയുമായി ഏറ്റുമുട്ടും. ഇന്നലെ വൈകീട്ട് ഖലീഫ രാജ്യാന്തര ടെന്നിസ്, സ്ക്വാഷ് കോംപ്ലക്സിലെ സെന്റർ കോർട്ടിൽ നടന്ന ആദ്യ സെമിഫൈനലിൽ മരിയ സക്കാരിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്കക്കാരിയായ പെഗുല കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്കോർ: 6-2, 4-6, 6-1.
രണ്ടാം സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് വെറോണിക കുഡെർമെറ്റോവയെ പരാജയപ്പെടുത്തിയാണ് പോളിഷ് താരം സ്വെറ്റെക് തുടർച്ചയായ രണ്ടാം തവണയും ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഫൈനലിലെത്തിയത്. സ്കോർ: 6-0, 6-1.
നേരത്തേ, സെമിഫൈനലിൽ 6-2, 3-6, 6-1 എന്ന സ്കോറിന് അമേരിക്കയുടെ നാലാം സീഡ് താരം കോകൊ ഗൗഫിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക 11ാം റാങ്കുകാരിയായ കുഡെർമറ്റോവ സെമി ഉറപ്പിച്ചത്. ആവേശകരമായ മത്സരം പൂർത്തിയാക്കാൻ രണ്ട് മണിക്കൂറും നാല് മിനിറ്റുമാണ് കുഡെർമറ്റോവ എടുത്തത്. കഴിഞ്ഞ വർഷം തുർക്കിഷ് താരം ഒൻസ് ജാബെറിനെ മറികടന്നതിന് ശേഷം ആദ്യ 10 റാങ്കിനുള്ളിലെ താരത്തെ കുഡെർമറ്റോവ പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. കോകൊക്കെതിരായ ജയത്തിൽ അഭിമാനിക്കുന്നതായും പ്രതികൂലമായ കാറ്റ് കാരണം മത്സരം വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും മത്സരശേഷം കുഡെർമറ്റോവ പറഞ്ഞു.
ബെലിൻഡ ബെൻസിക് ക്വാർട്ടർ ഫൈനലിൽനിന്ന് പിന്മാറിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യനായ സ്വെറ്റെക് നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു. രാത്രി വൈകി നടന്ന മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരം കരോലിൻ ഗാർഷ്യയെ പരാജയപ്പെടുത്തിയാണ് ഗ്രീക് വൈൽഡ് കാർഡ് എൻട്രിയായ മരിയ സക്കാരി സെമിയിലെത്തിയത്. സ്കോർ: 6-2, 6-7 (5), 7-6 (5).
അവസാന ക്വാർട്ടറിൽ ബ്രസീലിയൻ താരം ബിയാട്രിസ് ഹദ്ദാദ് മായയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് യു.എസിന്റെ രണ്ടാം സീഡ് താരം ജെസീക്ക പെഗുല സെമി ഉറപ്പിച്ചത്. സ്കോർ: 6-3, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.