റിയാദ്: ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നീസ് താരം യാര അൽ-ഹഖ്ബാനി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ 6-4, 6-2 എന്ന സ്‌കോറിനാണ് 17കാരി തോൽപിച്ചത്. രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2021ലെ ജെ ഫോർ ഇസ ടൗൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ എർമക്കോവയെ 6-1, 6-2 എന്ന സ്‌കോറിന് യാര അൽ-ഹഖ്ബാനി തോൽപിച്ചിരുന്നു.
ഇതോടെ അൽ-ഹഖ്ബാനിയുടെ കരിയറിൽ 22 ജയമായി. 21 തോൽവികളാണ് നേരിട്ടത്. നിലവിൽ ഇന്റർനാഷനൽ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടി.എഫ്) 946ാം റാങ്കിലാണ് യാര അൽ-ഹഖ്ബാനി. ശനിയാഴ്ച നടന്ന ബഹ്റൈൻ ടൂർണമെന്റിന്റെ സെമിയിൽ ഇസ്രയേലിന്റെ ഇസബെൽ ബിലാസിനെയാണ് പരാജയപ്പെടുത്തിയത്.
2004ൽ ജനിച്ച യാര അൽ-ഹഖ്ബാനി പ്രഫഷനൽ തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ടെന്നീസ് താരമാണ്. സ്ത്രീകൾക്കുള്ള നിരവധി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ പരിഷ്കാരങ്ങളെ തുടർന്ന് രാജ്യത്ത് ഒരു തരംഗം വീശിയടിക്കുന്നതിനിടയിൽ സ്പോർട്സ് രംഗത്ത് വനിത പങ്കാളിത്തം വൻതോതിൽ വർധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.