മെറ്റയുടെ കീഴിലുള്ള ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം കൗമാര പ്രായത്തിലുള്ള കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായുള്ള വ്യാപകമായ പരാതിയുണ്ട്. കുട്ടികളിൽ വിഷാദ രോഗങ്ങൾക്കും ആത്മഹത്യ പ്രവണതക്കുംവരെ ഈ സമൂഹ മാധ്യമ ആപ്പ് കാരണമാകുന്നതായുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാമിന് പുതിയ തിരിച്ചടി വന്നിരിക്കുന്നത് ഭീമൻ പിഴയുടെ രൂപത്തിലാണ്.
ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന് 405 മില്യൺ യൂറോ (32,000 കോടിയിലധികം രൂപ) പിഴയിട്ടിരിക്കുകയാണ് അയർലൻഡ് എന്ന രാജ്യം. ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും ഇൻസ്റ്റയിൽ പ്രസിദ്ധീകരിച്ചത് ഉൾപ്പെടെ കുട്ടികളുടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.
ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനാണ് പിഴ ചുമത്തിയത്. യൂറോപ്യൻ യൂനിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) പ്രകാരം ഈടാക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന പിഴ കൂടിയാണിത്. ഐറിഷ് ഡി.പി.സി പിഴ ചുമത്തുന്ന മൂന്നാമത്തെ മെറ്റാ കമ്പനി കൂടിയാണ് ഇൻസ്റ്റാഗ്രാം.
ഇൻസ്റ്റയിലെ ബിസിനസ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിച്ച 13-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികളായ ഉപയോക്താക്കളെ കേന്ദ്രീകരിച്ചായിരുന്നു 2020-ൽ ആരംഭിച്ച അന്വേഷണം. അത്തരം അക്കൗണ്ടുകൾ കുട്ടി ഉപയോക്താവിന്റെ ഫോൺ നമ്പറും ഇമെയിൽ വിലാസവും പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നുണ്ട്
അതേസമയം, പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നതായി മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്കിന്റെ (META.O) വക്താവ് ഇമെയിൽ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.