ന്യൂഡൽഹി: ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ ആപ് ജിയോ ഹോട്ട് സ്റ്റാർ നിലനിൽ വന്നു. മൂന്ന് ലക്ഷം മണിക്കൂർ എന്റർടെയിൻമെന്റ് ഉള്ളടക്കം, ലൈവ് സ്പോർട്സ് എന്നിവ ഉൾപ്പെടുന്നതാകും പുതിയ ആപ്. 50 കോടി സബ്സ്ക്രൈബേഴ്സാവും ആപിനുണ്ടാവുക . നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പുതിയ ആപിലേക്ക് മാറാവുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
ലയനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളും ഇനി ഒരു കുടക്കീഴിൽ ലഭിക്കും. ഡിസ്നി, വാർണർ ബ്രദേഴ്സ്, എച്ച്.ബി.ഒ, എൻ.ബി.സി യുണിവേഴ്സൽ പീകോക്ക്, പാരാമൗണ്ട് എന്നി പ്രമുഖ സ്റ്റുഡിയോകളുടെ ഉള്ളടക്കവും പുതിയ ആപിൽ ലഭ്യമാകും. പുതിയ ആപ് നിലവിൽ വരുന്നതോടെ ഇനി ഐ.പി.എൽ സൗജന്യമായി കാണാനാവില്ല. അതേസമയം, പുതിയ ആപിന്റെ പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോട് കൂടിയ പ്ലാനിന് 149 രൂപയും നൽകണം.
റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാൾട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി സ്റ്റാർ ഇന്ത്യയും ലയിച്ചാണ് പുതിയ കമ്പനി നിലവിൽ വന്നത്. ഇവർക്ക് കീഴിലാണ് ജിയോ സ്റ്റാർ ആപ് ഉള്ളത്. നേരത്തെ 70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിക്കാണ് രൂപം നൽകിയത്. ലയനശേഷമുള്ള സംയുക്തകമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും.
റിലയൻസിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവുമാകും ഇതിലെ പങ്കാളിത്തം. നിതാ മുകേഷ് അംബാനിയാകും സംയുക്ത കമ്പനിയുടെ ചെയർപേഴ്സൺ. ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകൻ ഉദയ് ശങ്കർ വൈസ് ചെയർപേഴ്സണാകും. കമ്പനിയുടെ തന്ത്രപ്രധാന മാർഗനിർദേശങ്ങൾ തയ്യാറാക്കുക ഉദയ് ശങ്കറായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.