ലണ്ടൻ: ട്വിറ്റർ നടത്തിക്കൊണ്ടുപോകുന്നത് തികച്ചും വേദനജനകമാണെന്നും യോഗ്യനായ ഒരാൾ വാങ്ങാൻ വന്നാൽ വിൽക്കാൻ തയാറാണെന്നും ഇലോൺ മസ്ക്. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ മസ്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കാർ നിർമാണ കമ്പനിയായ ടെസ്ല, റോക്കറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്പേസ്എക്സ് എന്നിവയുടെ ഉടമ കൂടിയായ മസ്ക് 44 ബില്യൺ ഡോളറിനാണ് കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ സ്വന്തമാക്കിയത്. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് നടത്തിയ അഭിമുഖത്തിൽ കമ്പനിയിലെ കൂട്ട പിരിച്ചുവിടൽ, തെറ്റായ വിവരങ്ങളുടെ പ്രചാരണം, തന്റെ തൊഴിൽ ശീലങ്ങൾ എന്നിവയെക്കുറിച്ചും മസ്ക് സംസാരിച്ചു.
ട്വിറ്റർ വാങ്ങാൻ താൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റർ വാങ്ങിയതിനെക്കുറിച്ച് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘വേദനയുടെ തോത് അങ്ങേയറ്റം ഉയർന്നതാണ്’ എന്നായിരുന്നു മറുപടി. ട്വിറ്റർ തലവനെന്ന നിലയിൽ ഇതുവരെയുള്ള അനുഭവം മുഷിപ്പിക്കുന്നതായിരുന്നില്ല. ഒരു റോളർ കോസ്റ്റർ വിനോദം പോലെയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും മാസങ്ങൾ മാനസിക സംഘർഷത്തിേന്റതായിരുന്നെങ്കിലും, ട്വിറ്റർ വാങ്ങിയത് ശരിയായ നടപടിയാണെന്ന് കരുതുന്നതായും മസ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.