‘മനസാക്ഷിയെ ഞെട്ടിക്കുന്നത്’; ബാബ രാംദേവിന്‍റെ ‘സർബത്ത് ജിഹാദ്’ പരാമർശത്തിനെതിരെ ഡൽഹി ഹൈകോടതി

‘മനസാക്ഷിയെ ഞെട്ടിക്കുന്നത്’; ബാബ രാംദേവിന്‍റെ ‘സർബത്ത് ജിഹാദ്’ പരാമർശത്തിനെതിരെ ഡൽഹി ഹൈകോടതി

ന്യൂഡല്‍ഹി: സർബത്ത് ജിഹാദ് വിദ്വേഷ പരാമർശത്തിലൂടെ മുസ്ലിംകളെ അധിക്ഷേപിച്ച യോഗ ഗുരു ബാബ രാംദേവിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി.

രാംദേവിന്‍റെ പരാമർശം ന്യായീകരിക്കാനാവാത്തതും കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ജസ്റ്റിസ് അമിത് ബൻസാൽ നിരീക്ഷിച്ചു. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്റസകളും നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണെന്നും സർബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവിന്‍റെ പരാമർശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ വിവാദ പരാമർശം.

സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വിഡിയോ പങ്കുവെച്ചത്. ഇതിനെതിരെ ഹംദർദ് ലബോറട്ടറീസാണ് കോടതിയെ സമീപിച്ചത്.

തങ്ങളുടെ ഉൽപന്നങ്ങളെ ലക്ഷ്യമിട്ട് രാംദേവ് വർഗീയ, വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു കമ്പനി ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഹംദർദിന്‍റെ റൂഹ് അഫ്സ സർബത്തിനെ ലക്ഷ്യമിട്ടായിരുന്ന രാംദേവിന്‍റെ പരാമർശം. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കമ്പനിക്കുവേണ്ടി ഹാജരായത്. ‘അപമാനിക്കൽ എന്നതിനപ്പുറം, ഇതൊരു ഞെട്ടിക്കുന്ന കേസാണ്, വിദ്വേഷ പ്രസംഗത്തിന് സമാനമായി വർഗീയ വിഭജനം സൃഷ്ടിക്കുന്നതാണിത്. അപകീർത്തി നിയമത്തിന്‍റെ പരിരക്ഷ ഇതിന് ലഭിക്കില്ല’ -റോത്തഗി കോടതിയിൽ പറഞ്ഞു.

ഒരു നിമിഷംപോലും ഇത് അനുവദിക്കരുത്. രാജ്യത്ത് ഇപ്പോൾ തന്നെ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. നേരത്തെ, സർബത്ത് ജിഹാദിലൂടെ മത വിദ്വേഷം പ്രചരിപ്പിച്ചതിന് രാംദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭോപ്പാലിലെ ടി.ടി നഗർ പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയത്.

ലവ് ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദെന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കിട്ട വിഡിയോ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്.

Tags:    
News Summary - Delhi high court slams Ramdev for ‘Sharbat Jihad’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.