കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിക്ക് പാർട്ടിയിൽ നിന്നും സമ്മർദ്ദം തുടരുന്നു. ബുധനാഴ്ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ് കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി തെളിവ് നൽകണമെന്നും ഇല്ലെങ്കിൽ രാജിവെച്ച് ഒഴിയണമെന്നുമാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന് അനുകൂലമായി നിലപാടെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്ക് ഉളളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒലിയുടെ തുടർച്ച നേപ്പാളിെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി കൂടിയായ പുഷ്പ കമൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ ആവശ്യപ്പെടുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർമാൻമാരായ ഒലിയും പുഷ്പ കമൽ ദഹലുവും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ പ്രധാനമന്ത്രി പദമോ, പാർട്ടി സ്ഥാനമോ രാജിവെക്കാൻ ഒലി വിസമ്മതിക്കുകയാണ് ചെയ്തത്. 44 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇതിൽ 30ഒാളം പേർ ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരാണ്.
ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രണ്ടായി പിളർത്തിയേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2018ലാണ് നേപ്പാളിലെ രണ്ട് ഇടതുപക്ഷ പാർട്ടികളായ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ (യുനിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ് സെൻറർ) എന്നിവ ലയിച്ച് എൻ.സി.പി രൂപീകരിച്ചത്. അതേവർഷം തന്നെയായിരുന്നു ഒലി രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായത്.
കെ.പി ശർമ്മ ഒലിക്ക് പിന്തുണ നൽകുന്ന ചൈന ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം പരമാവധി ഒഴിവാക്കാനാകും ശ്രമിക്കുക. ഇതിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ച ചൈനീസ് അംബാസിഡർ ഹൗ യാൻക്വി മുതിർന്ന എൻ.സി.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെട്ടത് നേപ്പാളിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.