ബെയ്ജിങ്: പുതിയ വൈറസ് ബാധ കേസുകൾ കുറയുന്നുവെന്ന ആശ്വാസ വാർത്തകൾക്കിടെ, കൊറോ ണ ബാധ ചൈനീസ് ഭരണകൂടം നേരത്തേ അറിഞ്ഞിട്ടും പൊതുജനങ്ങളെ അറിയിച്ചില്ലെന്ന് പുതിയ വിവാദം. പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസംഗത്തിലാണ്, ചൈന ീസ് നേതൃത്വം വൈറസ് വ്യാപനം നേരത്തേ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകൾ ഉള്ളത്. ഇത് പൊതുജനം അറിയുന്നതിനും എത്രയോ മുമ്പാണെന്നത് മറച്ചുവെക്കലിെൻറ ഗൗരവം ഇരട്ടിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഫെബ്രുവരി മൂന്നിന് നടത്തിയ പ്രസംഗത്തിൽ, ‘കൊറോണ വൈറസിനെതിരെ പോരാടാൻ താൻ ജനുവരി ഏഴിനുതന്നെ നിർദേശം നൽകിയിരുന്നു’ എന്നായിരുന്നു ജിൻപിങ്ങിെൻറ പരാമർശം. എന്നാൽ, വൈറസ് മനുഷ്യരിൽ പടരുമെന്ന് സർക്കാർ ജനുവരി അവസാനം വരെ അറിയിപ്പുകൾ നൽകിയിരുന്നില്ല.
കൊറോണ ദുരന്തത്തിൽ പ്രസിഡൻറ് നിഷ്ക്രിയനാണെന്ന വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ്, താൻ നേരത്തേതന്നെ ഇടപെട്ടിരുന്നു എന്നു സ്ഥാപിക്കാൻ ഈ പ്രസ്താവന നടത്തിയത്. എന്നാലിത് കൂടുതൽ കുരുക്കായിരിക്കുകയാണ്. വൈറസിനെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകുകയും പിന്നീട് രോഗം ബാധിച്ച് മരിക്കുകയും ചെയ്ത ഡോ. ലി വെൻലിയാങ്ങിനെ, അഭ്യൂഹം പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം ചൈനീസ് ജനതയിൽ ഏറെ രോഷം പടർത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പരമോന്നത നേതാവുതന്നെ ഒളിച്ചുകളിച്ചുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇതിനിടെ, ശനിയാഴ്ച 2009 പുതിയ കൊറോണ ബാധകൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്നു ദിവസമായി പുതിയ കേസുകളുടെ എണ്ണത്തിൽ കുറവു വരുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 1665 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചവർ. വൈറസ് ബാധിതരുടെ എണ്ണം 68,500 കവിയുകയും ചെയ്തു. 142 പേരാണ് ശനിയാഴ്ച മരണത്തിനു കീഴടങ്ങിയത്.
അതേസമയം, പകർച്ചവ്യാധി ഏതു ദിശയിലേക്ക് തിരിയുമെന്ന് പ്രവചിക്കൽ അസാധ്യമാണെന്നാണ് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അഡാനം ഗബ്രയേസിസ് പ്രതികരിച്ചത്. ലോകത്താകമാനം 69,000 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ ചൈനയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
യോക്കോഹോമയിൽ പിടിച്ചിട്ട ആഡംബര കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം 355 ആയി. 3700 യാത്രക്കാരുള്ള കപ്പലിലെ 1219 പേരെയാണ് പരിശോധിച്ചതെന്നും ജപ്പാൻ അധികൃതർ പറഞ്ഞു. കപ്പലിൽ അകപ്പെട്ട തങ്ങളുടെ പൗരൻമാരെ തിരിച്ചെത്തിക്കാൻ അമേരിക്ക ടോക്യോവിലേക്ക് പ്രത്യേക വിമാനമയച്ചു. ഹുബെ പ്രവിശ്യയിൽ കുടുങ്ങിയ വിദ്യാർഥികൾ അടങ്ങിയ 175 പൗരന്മാരെ തിരിച്ചെത്തിച്ചതായി നേപ്പാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.