തെല്‍ അവീവ്: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാർ അംഗീകരിച്ചതിന് പിന്നാലെ നെതന്യാഹു സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് ഇസ്രായേല്‍ തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ബെൻഗ്വിർ ഉൾപ്പടെ യെഹൂദിത് പാർട്ടിയുടെ മൂന്ന് കാബിനറ്റ് മന്ത്രിമാരാണ് നെതന്യാഹു സര്‍ക്കാരിന് രാജി സമര്‍പ്പിച്ചത്.
പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവരാണ് രാജികത്ത് സമര്‍പ്പിച്ചത്. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.
ഹമാസുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ രാജി സമർപ്പിക്കുമെന്ന് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.
15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാറിന് വഴിയൊരുങ്ങിയത്.
ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 46,899 പേർ കൊല്ലപ്പെട്ടിരുന്നു. 1,10,725 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ 1,139 പേർ കൊല്ലപ്പെടുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.