വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രശ്ന പരിഹാരത്തിനായി ദ്വിരാഷ്ട്ര പരിഹാര ഫോർമുല അംഗീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസിെൻറ ആക്ടിങ് അംബാസഡർ റിച്ചാർഡ് മിൽസ് ആണ് ഇക്കാര്യം അറിയിച്ചത്.
സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര ഫോർമുലയാണ് ഒരേയൊരു വഴിയെന്നാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ കരുതുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയും വ്യക്തമാക്കി. ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ബൈഡൻ ആഗ്രഹിക്കുന്നത്. അതിെൻറ ഭാഗമായി ട്രംപ് ഭരണകൂടം അവസാനിപ്പിച്ച നയതന്ത്ര ബന്ധം പുനരാരംഭിക്കും.
ട്രംപ് ഭരണകൂടം നിർത്തലാക്കിയ ഫലസ്തീനികളുടെ സാമ്പത്തിക-മാനുഷിക സഹായങ്ങൾ പുനരാരംഭിക്കും. അതോടൊപ്പം ഇസ്രായേലുമായും നല്ല ബന്ധം നിലനിർത്തും. മറ്റു രാജ്യങ്ങളും ഇത് പിന്തുടരണമെന്നും മിൽസ്ആവശ്യപ്പെട്ടു. ഡോണൾഡ് ട്രംപ് പ്രസിഡൻറായപ്പോൾ ഇസ്രായേലുമായുള്ള ബന്ധം നിലനിർത്തി ഫലസ്തീനെ അവഗണിക്കാനാണ് ശ്രമിച്ചത്.
ഫലസ്തീനികളുടെ എതിർപ്പ് അവഗണിച്ച് യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഫലസ്തീൻ വിഷയത്തിൽ മുൻ ഡെമോക്രാറ്റിക് പ്രസിഡൻറുമാരുടെ പാത പിന്തുടരാനാണ് ബൈഡൻ ആഗ്രഹിക്കുന്നത്. ഇസ്രായേൽ ഭരണകൂടത്തോട് സൗഹൃദം തുടരുന്നതിനാൽ ജറൂസലമിൽനിന്ന് എംബസി മാറ്റാനും ബൈഡന് പദ്ധതിയില്ല. ഇസ്രായേലിനെതിരെ നിരന്തരം നടപടി സ്വീകരിക്കുന്നതിനാൽ പക്ഷപാതിത്തമാരോപിച്ച് യു.എൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയിരുന്നു. ഈ തീരുമാനവും ബൈഡൻ പുനപ്പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.