ദേർ അൽ ബലാഹ്: ചോരയും മാംസവും കണ്ണീരും പട്ടിണിയും തകർന്നടിഞ്ഞ അവശിഷ്ടങ്ങളും കൊണ്ട് ഇസ്രായേൽ ‘വിരുന്നൊരുക്കുന്ന’ രണ്ടാമത്തെ ഈദുൽ ഫിത്വർ ആണ് ഗസ്സക്കിത്. ഏറെ പരിമിതമായ ഭക്ഷണവും വെള്ളവും തലക്കുമുകളിൽ ബോംബുകളുമായാണ് ഇസ്‍ലാമിലെ ഏറ്റവും വിശിഷ്ടമായ ആഘോഷ നാളുകളൊന്നിൽ ഗസ്സക്കാർ.
ലോകമെങ്ങും മുസ്‍ലിം കുടുംബങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി പുതിയ വസ്ത്രങ്ങൾ വാങ്ങുകയും രുചികരമായ ഭക്ഷണം ഒരുക്കുകയും വിരുന്നുകൾക്കായി ഒത്തുകൂടുകയും ചെയ്യുന്ന ഒരു സന്തോഷകരമായ വേളയാണിത്. എന്നാൽ, ഗസ്സയിലെ 20 ലക്ഷത്തോളം ഫലസ്തീനികളിൽ ഭൂരിഭാഗവും അതിജീവിക്കാൻ പാടുപെടുകയാണ്. നാല് ആഴ്ചയായി ഭക്ഷണമോ ഇന്ധനമോ മാനുഷിക സഹായമോ ഇസ്രായേൽ ഇവിടേക്ക് അനുവദിച്ചിട്ടില്ല. ഭക്ഷണവും വെള്ളവും തടഞ്ഞ് കൂട്ട പട്ടിണി മറണത്തിലേക്ക് നയിക്കുകയാണ് ഇസ്രായേൽ.
റമദാൻ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദുൽ ഫിത്വർ ദിനത്തിൽ ഗസ്സക്കാർ തകർന്നടിഞ്ഞ പള്ളികൾക്ക് പുറത്ത് പ്രാർത്ഥനകൾ നടത്തി. ‘ഞങ്ങൾക്കിത് ദുഃഖത്തിന്റെ ഈദ് ആണെന്ന്’ മധ്യ പട്ടണമായ ദേർ അൽ ബലായിൽ പുറത്തെ പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷം ആദിൽ അൽ ഷെയർ പറഞ്ഞു. ‘ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയും കുട്ടികളെയും ജീവിതത്തെയും ഭാവിയെയും നഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഞങ്ങളുടെ വിദ്യാർത്ഥികളെയും സ്കൂളുകളെയും സ്ഥാപനങ്ങളെയും നഷ്ടപ്പെട്ടു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു’-കഠിനമായ വേദനയോടെ അദ്ദേഹം പങ്കുവെച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേൽ ആക്രമണത്തിൽൽ ആദിലിന്റെ കുടുംബത്തിലെ ഇരുപത് പേർ കൊല്ലപ്പെട്ടു. അതിൽ നാല് കൊച്ചു മക്കളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
കൊലയും, കുടിയിറക്കലും, വിശപ്പും, ഉപരോധവും എല്ലാം അനുഭവിക്കുന്നതായി സയീദ് അൽ കുർദ് എന്ന ഗസ്സക്കാരൻ പറഞ്ഞു. കുട്ടികളെ സന്തോഷിപ്പിക്കാൻ കൂടി വേണ്ടിയാണ് ദൈവത്തിന്റെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. പക്ഷേ, ഞങ്ങൾക്ക് ഈ ഈദിലെവിടെ സന്തോഷം?- അദ്ദേഹം ചോദിക്കുന്നു.
നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ ഈദുൽ ഫിത്വർ പ്രാർത്ഥനകൾക്കു ശേഷം ഫലസ്തീൻ കുടുംബം ഉറ്റവരുടെ ഖബറിടത്തിൽ
ഈ മാസം ആദ്യത്തിൽ വീണ്ടും തുടങ്ങിയ ഇസ്രായേൽ ആക്രമണങ്ങളിൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയുണ്ടായി. ഈദുൽ ഫിത്വർ ദിനത്തിലും ഒമ്പതോളം പേരുടെ ജീവനെടുത്തു. ഇതിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. ജനുവരിയിൽ ഉണ്ടാക്കിയ കരാറിലെ മാറ്റങ്ങൾ അംഗീകരിക്കാൻ ഇസ്രായേൽ വിസമ്മതിച്ചതിനു പിന്നാലെ ഹമാസുമായുള്ള വെടിനിർത്തൽ അവസാനിപ്പിക്കുകയും ഈ മാസം ആദ്യം യുദ്ധം പുനഃരാരംഭിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ ആക്രമണത്തിൽ 50,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. ബോംബാക്രമണവും കരസേനാ നടപടികളും ഗസ്സയുടെ വിശാലമായ പ്രദേശങ്ങൾ നശിപ്പിക്കുകയും ജനസംഖ്യയുടെ 90ശതമാനം പേരെയും സ്വന്തം വീടുകളിൽ നിന്നും ദേശങ്ങളിൽനിന്നും കുടിയിറക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.