'ഫ്രണ്ട്സ്' താരം മാത്യു പെറി മരിച്ച നിലയിൽ

ലോസ് ആഞ്ജൽസ്: 'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സീരീസിലൂടെ താരമായ മാത്യു പെറിയെ ലോസ് ആഞ്ജൽസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 54 വയസായിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പോലീസ്‌ അറിയിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പോലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. രണ്ട് മണിക്കൂർ നീണ്ട പിക്കിൾ ബോൾ ഗെയിമിന് ശേഷമാണ് പെറി വീട്ടിലെത്തിയത്.രണ്ടു മണിക്കൂറിനു ശേഷമാണ് അദ്ദേഹത്തിന്റെ സഹായി വീട്ടിൽ എത്തിയത്. സഹായിയാണ് പെറിയെ ബോധമറ്റ നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് അടിയന്തര സർവീസിൽ വിവരമറിയിക്കുകയായിരുന്നു.

എന്‍.ബി.സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ 'ചാന്‍ഡ്ലര്‍ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഇയേഴ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Friends' star Matthew Perry found dead at his Los Angeles home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.