മോസ്കോ: കമ്യൂണിസം വാണ സോവ്യറ്റ് റഷ്യയുടെ പതനത്തിന് നേതൃത്വം വഹിച്ച് ചരിത്രത്തിലേക്കു നടന്നുകയറിയ അവസാന പ്രസിഡന്‍റ് ഗോർബച്ചേവിന് 90 വയസ്സ്. ഓൺലൈൻ ചാറ്റ് േപാർട്ടലായ സൂമിൽ ജന്മദിനാഘോഷം കൊഴുപ്പിക്കാനാണ് അനുയായികളുടെ തീരുമാനം.
1980കളിൽ ലോകചരിത്രം തിരുത്തി ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്കാരങ്ങളും നടപ്പാക്കുകയും ശീത യുദ്ധത്തിന് അറുതിവരുത്തുന്നതിൽ മുന്നിൽനിൽക്കുകയും ചെയ്ത ഗോർബച്ചേവ് ഭരണാധികാരിയായിരിക്കെയാണ് 1991ൽ സോവ്യറ്റ് റഷ്യ പല സ്വതന്ത്ര രാജ്യങ്ങളായി ശിഥിലമാകുന്നത്. അേദ്ദഹം നടപ്പാക്കിയ ഗ്ലാസ്നോസ്ത്, പെരിസ്ട്രോയ്ക എന്നീ പരിഷ്കാരങ്ങൾ കമ്യൂണിസം വാണ റഷ്യയെ ലിബറലിസത്തിലേക്കും ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
1985ൽ അധികാരമേറി തുടർന്നുള്ള ആറു വർഷത്തിനിടെ റഷ്യ സാക്ഷ്യം വഹിച്ചതത്രയും ചരിത്രം. രാഷ്ട്രീയ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്തും സമ്പദ്വ്യവസ്ഥയുടെ വിേകന്ദ്രീകരണവും നടപ്പാക്കി ഭരണത്തിന് പുതിയ മുഖം പകർന്ന ഗോർബച്ചേവ് അവസാനം സോവ്യറ്റ് കമ്യൂണിസ്റ്റ് റഷ്യ തന്നെ ഇല്ലാതാക്കിയാണ് പിൻമടങ്ങിയതെന്ന് വിമർശകർ പറയുന്നു. കിഴക്കൻ യൂറോപിൽ സോവ്യറ്റ് റഷ്യയുടെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ നൊബേൽ സമ്മാനവും ലഭിച്ചു.
1971ലാണ് സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്. 1979ൽ പോളിറ്റ് ബ്യൂറോയിലുമെത്തി. മിഖായേൽ സുസ്ലോവ്, യൂറി ആന്ദ്രോപോവ് എന്നിവർക്കു കീഴിൽ അതിവേഗം അധികാരത്തിന്‍റെ പടവുകൾ കയറിയ ഗോർബച്ചേവ് 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.
അമേരിക്കയുമായി സൗഹൃദത്തിന്‍റെ പാതയിലേക്ക് തിരികെയെത്തിയ തത്കാല ഇടവേളക്കു ശേഷം ഇരു രാജ്യങ്ങളും വീണ്ടും സംഘർഷ മുഖത്ത് നിൽക്കുന്ന പുതിയ കാലത്ത് 90ാം പിറന്നാൾ ദിനത്തിൽ ഗോർബച്ചേവിന് ലോക നേതാക്കൾ ആശംസകൾ അയച്ചു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജർമൻ ചാൻസ്ലർ അംഗല മെർകൽ എന്നിവർ ആശംസ നേർന്നു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ ടെലഗ്രാമിൽ സന്ദേശമയച്ചു.
കോവിഡ് മഹാമാരി കാലത്ത് ആശുപത്രിയിൽ ക്വാറൻറീനിൽ കഴിഞ്ഞ അദ്ദേഹം ജന്മദിനത്തിലും വിശ്രമത്തിലാണ്. 'സൂമി'ൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ് സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.