ലണ്ടൻ: കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ‘ഗ്രൂമിങ് ഗാങ്ങി’ൽ ബഹുഭൂരിപക്ഷവും പാക് വംശജരായ ബ്രിട്ടീഷുകാരാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി ഋഷി സുനകിന് തുറന്ന കത്തുമായി ബ്രിട്ടനിലെ പാകിസ്താനി സമൂഹം.
പ്രസ്താവന പാക് സമൂഹത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പാകിസ്താനി ഫൗണ്ടേഷൻ (ബി.പി.എഫ്) കുറ്റപ്പെടുത്തി. ‘നിരുത്തരവാദപരമായ പ്രസ്താവന’ പിൻവലിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് നിർദേശിക്കണമെന്നും ബി.പി.എഫ് ആവശ്യപ്പെട്ടു.
ഗ്രൂമിങ് ഗാങ്ങിനെ നേരിടാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്നതിന് മുന്നോടിയായി ഈ മാസാദ്യം നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാൻ ബ്രിട്ടനിലെ പാക് വംശജരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന കുറ്റകൃത്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിലെ ഏറക്കുറെ എല്ലാവരും ബ്രിട്ടീഷ് പാകിസ്താനികളാണ്’ എന്നാണ് ബ്രേവർമാൻ അഭിപ്രായപ്പെട്ടത്.
ആഭ്യന്തര സെക്രട്ടറിയുടെ പരാമർശത്തിൽ ആശങ്കയും നിരാശയും പ്രകടിപ്പിക്കുന്നതിനാണ് കത്തെഴുതുന്നതെന്ന് ബി.പി.എഫ് നേതാക്കൾ പറഞ്ഞു. ഗ്രൂമിങ് ഗാങ്ങിനെതിരെ പ്രധാനമന്ത്രി ഋഷി സുനകും നേരത്തേ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.