കൈറോ: മധ്യസ്ഥരായ ഈജിപ്തിൽ നിന്നും ഖത്തറിൽ നിന്നും പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുന്നതായി ഹമാസ് അറിയിച്ചു. 50 ദിവസത്തെ വെടിനിർത്തലിന് പകരമായി ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണമെന്നതാണ് കരാർ. എന്നാൽ, ഇസ്രായേൽ എതിർനിർദേശം നൽകിയതായാണ് റിപ്പോർട്ട്.
മൂന്നാമത്തെ മധ്യസ്ഥ ചർച്ചക്കാരനായ അമേരിക്കയുടെ ‘പൂർണ്ണ ഏകോപനത്തിനുള്ള’ നിർദേശമാണ് മുന്നോട്ടുവെച്ചത്. എന്നാൽ, അതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. മധ്യസ്ഥരിൽ നിന്ന് ലഭിച്ച നിർദേശത്തിന് അനുസൃതമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിരവധി കൂടിയാലോചനകൾ നടത്തിയാണ് ഇത് അറിയിച്ചത്. അതേസമയം, ഇരു വിഭാഗവും അംഗീകരിക്കുന്നപക്ഷം ഈദുൽ ഫിത്വറിനോട് അനുബന്ധിച്ചുള്ള ഞായറാഴ്ച മുതൽ രണ്ടാം വെടിനിർത്തൽ ആരംഭിക്കും.
ഇസ്രായേൽ അപ്രതീക്ഷിതമായി ആക്രമണം പുനഃരാരംഭിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വെടിനിർത്തൽ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ ആഴ്ചയുടെ തുടക്കത്തിലാണ് ഈജിപ്ത് നിർദേശം മുന്നോട്ടുവച്ചത്. ഗസ്സയിലെ ഹമാസിന്റെ നേതാവ് ഖലീൽ അൽ ഹയ്യ അത് അംഗീകരിച്ചു. ഇസ്രായേൽ ഗസ്സയിലേക്ക് സഹായം അനുവദിക്കുകയും വെടിനിർത്തലിന് താൽക്കാലിക വിരാമം കൊണ്ടുവരികയും ചെയ്താൽ പകരമായി ഗസ്സയിൽ നിന്ന് ഒരു അമേരിക്കൻ-ഇസ്രായേലി ഉൾപ്പെടെ അഞ്ച് ജീവനുള്ള ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു.
ഒന്നര ആഴ്ച മുമ്പ് ഇസ്രായേൽ ഹമാസുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തി ഗസ്സയിലെ നൂറുകണക്കിന് ജീവൻ അപഹരിക്കാൻ തുടങ്ങി. ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന 59 ബന്ദികളെ (അവരിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു) തിരികെ നൽകുന്നതുവരെ യുദ്ധം രൂക്ഷമാക്കുമെന്നാണ് ഇസ്രായേലിന്റെ പ്രതിജ്ഞ. ഹമാസ് അധികാരം ഉപേക്ഷിക്കുകയും നിരായുധീകരിക്കുകയും നേതാക്കളെ നാടുകടത്തുകയും ചെയ്യണമെന്നാണ് ഇസ്രായേൽ ലക്ഷ്യം. ഇതിനായി ഈജിപ്തിന്റെ അതിർത്തിക്കടുത്തുള്ള ഗസ്സയിലെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ തങ്ങളുടെ കര പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
അതിനിടെ യുദ്ധത്തിനെതിരെ ഇസ്രായേൽ ഭരണകൂടത്തിനെതിരെ ജൂത വംശജരുടെ പ്രതിഷേധം തുടരുകയാണ്. ‘നിങ്ങളുടെ യുദ്ധത്തിന്റെ വില ബന്ദികളുടെ ജീവനാണ്!’ പ്രതിഷേധക്കാർ ടെൽ അവീവിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പൊലീസുമായി ചെറിയ സംഘർഷങ്ങൾ ഉണ്ടായി. ‘യുദ്ധം നമ്മുടെ ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരില്ല, അത് അവരെ കൊല്ലു’മെന്ന് മരിച്ച ബന്ദിയായ ഇറ്റേ സ്വിർസ്‌കിയുടെ ബന്ധു ടെൽ അവീവിൽ ആഴ്ചതോറുമുള്ള കുടുംബങ്ങളുടെ ഒത്തുചേരലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.