ശിക്ഷിക്കപ്പെട്ട അമൻദീപ് സിങ്, മരിച്ച എഥാൻ ഫാൽകോവിറ്റ്‌സും ഡ്രൂ ഹാസെൻബെയ്നും
ന്യൂയോർക്ക്: മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിൽ ഇന്ത്യൻ വംശജന് 25 വർഷം തടവുശിക്ഷ. 36കാരനായ അമൻദീപ് സിങ്ങിനാണ് ന്യൂയോർക്ക് കോടതി ശിക്ഷ വിധിച്ചത്. അമൻദീപ് ഓടിച്ച വാഹനമിടിച്ച് ടെന്നീസ് താരങ്ങളും കൗമാരക്കാരുമായ എഥാൻ ഫാൽകോവിറ്റ്‌സും ഡ്രൂ ഹാസെൻബെയ്നുമാണ് മരിച്ചത്.
അപകട സമയത്ത് റോസ്ലിൻ മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായിരുന്നു എഥാൻ ഫാൽകോവിറ്റ്‌സും ഡ്രൂ ഹാസെൻബെയ്നും. ശിക്ഷാവിധി കേൾക്കാനായി എഥാന്‍റെയും ഡ്രൂവിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറോളം പേർ നസ്സാവു കൗണ്ടി കോടതിയിൽ എത്തിയിരുന്നു.
2023 മെയ് മൂന്നിന് ന്യൂയോർക്കിലെ നസ്സാവു കൗണ്ടിയിലെ ലോങ് ഐലൻഡിലാണ് രണ്ട് കൗമാരാക്കാരുടെ മരണത്തിന് വഴിവെച്ച സംഭവം നടന്നത്. എഥാനും ഡ്രൂവും ജെറിക്കോയിലെ നോർത്ത് ബ്രോഡ്‌വേയിൽ നടന്ന ടെന്നീസ് ടൂർണമെന്‍റിന്‍റെ വിജയാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു.
അമിത അളവിൽ മയക്കുമരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷം 150 കിലോമീറ്റർ വേഗതയിൽ ഓടിച്ചിരുന്ന മൻദീപിന്‍റെ വാഹനം, കൗമാരാക്കാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. എഥാനും ഡ്രൂവിനും ഒപ്പം യാത്ര ചെയ്ത മറ്റ് രണ്ടും പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതി അടുത്തുള്ള ഷോപ്പിങ് സെന്‍ററിലെ വേസ്റ്റ് ബോക്സിന് പിന്നിൽ ഒളിച്ചു. ഇവിടെ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കില്ലെന്ന് ജില്ലാ അറ്റോർണി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.