തെൽ അവീവ്: ഫലസ്തീനിലെ റഫ നഗരം വളഞ്ഞ് ഇസ്രായേൽ. റഫയെ ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന മൊറാഗ് എന്ന സുരക്ഷാഇടനാഴിയുടെ നിർമാണം പൂർത്തിയായതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ റഫയും ഗസ്സ മുനമ്പിന്റെ തെക്കൻ ഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതായി.
പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. ഇസ്രായേൽ അറബിക് ഭാഷ വക്താവാണ് ഖാൻ യൂനിസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ നിർദേശിച്ചത്.
ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിർദേശം. മൊറാഗ് ഇടനാഴി റഫയെ ഇസ്രായേലിന്റെ സുരക്ഷാമേഖലയാക്കി മാറ്റിയെന്ന് പ്രതിരോധമന്ത്രി കാറ്റ്സ് പറഞ്ഞു. ഗസ്സ മുനമ്പിനെ രണ്ടാക്കി വേർതിരിക്കുന്ന നെറ്റ്സാരിം ഇടനാഴി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഇടനാഴികളിലൂടെ പലായനം ചെയ്യാമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിച്ചു. ഹമാസിനെ നാടുകടത്താനും എല്ലാ ബന്ദികളെ മോചിപ്പിക്കാനുമുള്ള അവസാന അവസരമാണ് ഇതെന്ന് ഗസ്സയിലെ ജനങ്ങളോട് പറഞ്ഞ കാറ്റ്സ് ഇല്ലെങ്കിൽ ഫലസ്തീനിലെ മറ്റ് പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ഭീഷണി മുഴക്കി.
അതേസമയം, യുദ്ധം നിർത്താൻ ഇസ്രായേലിൽ നിന്ന് തന്നെ ആവശ്യം ഉയരുന്നതിനിടെ യുദ്ധം നീട്ടികൊണ്ട് പോകാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന ആരോപണവുമായി ഹമാസ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.