തെൽ അവീവ്: യു.കെയിൽ നിന്നുള്ള രണ്ട് എം.പിമാരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. രാജ്യത്ത് സന്ദർശനം നടത്തുന്ന സംഘത്തോടൊപ്പമുള്ള എം.പിമാരെയാണ് ഇസ്രായേൽ തടഞ്ഞത്. ഇവരുടെ രാജ്യത്തേക്കുള്ള പ്രവേശനം തടയുകയും തിരിച്ചയക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പറഞ്ഞു.
ലേബർ പാർട്ടി എം.പിമാരായ യുയാൻ യാങ്, അബ്റ്റിസം മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇസ്രായേൽ പ്രതിരോധസേനയെ സംബന്ധിച്ച് ഡോക്യുമെന്ററി പുറത്തിറക്കി രാജ്യത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. യുയാൻ യാങ് വുഡ്‍ലി മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. മുഹമ്മദ് ഷെഫീൽഡ് സെൻട്രൽ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
എം.പിമാരെ ഇസ്രായേൽ പരിഗണിച്ച രീതി ശരിയായില്ലെന്ന് യു.കെ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് എം.പിമാരേയും ബന്ധപ്പെട്ട് പിന്തുണ അറിയിച്ചുവെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി അറിയിച്ചു. ഗസ്സയിൽ വീണ്ടും വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്. സംഘർഷം അവസാനിക്കുകയും ബന്ദിമോചനം സാധ്യമാക്കുകയും വേണമെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
ഗസ്സയിൽ ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച ഇസ്രായേൽ വീണ്ടും തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 1,249 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ഫലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.