ജറൂസലം: ഗസ്സയിൽ 15 ആരോഗ്യ പ്രവർത്തകരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇസ്രായേൽ സേന തയാറാക്കിയ റിപ്പോർട്ട് പച്ചക്കള്ളമെന്ന് ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി. സത്യം മറ്റൊന്നായിരിക്കെ കൊലപാതകത്തെ ന്യായീകരിക്കുകയും ഉത്തരവാദിത്തം വ്യക്തിയുടെ വീഴ്ച മാത്രമായി കാണുകയും ചെയ്യുന്ന റിപ്പോർട്ട് അസാധുവാണെന്നും റെഡ് ക്രെസന്റ് വക്താവ് പറഞ്ഞു.
മാർച്ച് 23ന് തെക്കൻ ഗസ്സയിലെ റഫയിൽ താലൽ സുൽത്താനിൽ പുലർച്ചെ നടന്ന വെടിവെപ്പിൽ എട്ട് റെഡ് ക്രെസന്റ് ഉദ്യോഗസ്ഥരെയും ആറ് സിവിൽ ഡിഫൻസ് ജീവനക്കാരെയും ഒരു യു.എൻ ജീവനക്കാരനെയുമാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിനൊപ്പം ബുൾഡോസർ ഉപയോഗിച്ച് കൂട്ടക്കുഴിമാടത്തിൽ അടക്കുകയും ചെയ്തു. സംഭവം ഔദ്യോഗിക വീഴ്ചയാണെന്നും ഉത്തരവാദിയായ ഡെപ്യൂട്ടി കമാൻഡറെ പുറത്താക്കുമെന്നും ഇസ്രായേൽ സൈന്യം തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രായേൽ അന്വേഷണം വേണ്ടത്ര മുന്നോട്ടുപോയില്ലെന്ന് ഗസ്സയിലെ യു.എന്നിന്റെ മാനുഷിക വിഭാഗം തലവൻ ജോനാഥൻ വൈറ്റാൾ അഭിപ്രായപ്പെട്ടു. യഥാർഥ ഉത്തരവാദി ആരെന്ന് പുറത്തുവിടാത്തത് അന്താരാഷ്ട്ര നിയമത്തെ ദുർബലപ്പെടുത്തും. ലോകത്തെ കൂടുതൽ അപകടകരമായ സ്ഥലമാക്കി മാറ്റും. ആർക്കും ഉത്തരവാദിത്തമില്ലെങ്കിൽ അതിക്രമങ്ങൾ തുടരും. ജനങ്ങളുടെ സുരക്ഷക്കുവേണ്ടി തയാറാക്കിയ ചട്ടങ്ങൾ അപ്രസക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഗസ്സയിൽ തുടരുന്ന ഇസ്രായേൽ നരനായാട്ടിൽ 24 മണിക്കൂറിനിടെ 39 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.