ന്യൂഡൽഹി: 2014 കാണാതായ മലേഷ്യൻ എയർലൈൻസ് എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നു. മറൈൻ റോബോട്ടിക്സ് കമ്പനിയാണ് വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമായാണ് വിമാനം കാണാതായത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ പ്രദേശത്ത് വിമാനം തകർന്നുവീണുവെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരുഹതകളിലൊന്നായാണ് വിമാനദുരന്തം കണക്കാക്കുന്നത്. വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങാൻ അനുമതി നൽകിയെന്ന് മലേഷ്യൻ ഗതാഗത മന്ത്രി അന്തണി ലോകെ പറഞ്ഞു. നേരത്തെ യു.എസിന്റെ നേതൃത്വത്തിൽ എം.എച്ച് 370ക്കായി തിരച്ചിൽ നടത്തിയിരുന്നു.
2018ലാണ് ഇതിന് മുമ്പ് വിമാനത്തിനായി തുടങ്ങിയ പരിശോധന അവസാനിപ്പിച്ചത്. വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കുടുംബാംഗങ്ങളുടെ ആശങ്കകൾക്ക് വിരാമമിടാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മലേഷ്യൻ ഗതാഗത മന്ത്രി പറഞ്ഞു.
70 മില്യൺ ഡോളർ നൽകിയാണ് ഓഷ്യൻ ഇൻഫിനിറ്റി തിരച്ചിൽ നടത്തുക. എന്നാൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ മലേഷ്യ പണം നൽകുകയുള്ളു. 2018ൽ ഓഷ്യൻ ഇൻഫിനിറ്റി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഗതാഗതമന്ത്രി ലോക്ക് നൽകുന്ന വിവരപ്രകാരം 15,000 സ്ക്വയർ കിലോമീറ്റർ പ്രദേശത്തായിരിക്കും വിമാനത്തിനായി തിരച്ചിൽ നടത്തുക. മുമ്പ് മലേഷ്യ, ആസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ തിരച്ചിൽ നടത്തിയിരുന്നു.
വിമാനം പറന്നു തുടങ്ങി ഒരു മണിക്കൂറിനകം തന്നെ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഓഫായിരുന്നു. മിലിറ്ററി റഡാറുകളിൽ വിമാനം മലേഷ്യയിലേക്ക് തിരികെ പറന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.