ന്യൂഡൽഹി: ഇന്ത്യക്കുമേൽ 26 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടി തിരിച്ചടിയുണ്ടാക്കില്ലെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ. സമ്മിശ്രഫലമാണ് അധികതീരുവ ഉണ്ടാക്കുകയെന്നും പി.ടി.ഐയോട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വാണിജ്യമന്ത്രാലയം സൂക്ഷ്മമായി സ്ഥിതി വിലയിരുത്തുകയാണ്. ഇതിന് ശേഷം തുടർ നടപടികൾ ഉണ്ടാവും. യു.എസുമായി വ്യാപാരകരാർ ഉണ്ടാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. സെപ്തംബർ മാസത്തോടെ ഇതിന്റെ ആദ്യഘട്ടം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യക്കുമേൽ 26 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പകരം തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളത്തിന് എത്തിയത്. വിവിധ രാജ്യങ്ങൾ യു.എസിന് ചുമത്തുന്ന തീരുവക്ക് അതേ രീതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ 52 ശതമാനം തീരുവയാണ് യു.എസിന് ചുമത്തുന്നത്. എന്നാൽ, അതിന്റെ പകുതി മാത്രമേ യു.എസ് ചുമത്തുന്നുള്ളുവെന്നാണ് ട്രംപിന്റെ അവകാശവാദം.
നരേന്ദ്ര മോദി നല്ല സുഹൃത്താണെങ്കിലും കഠിനമായ തീരുവ മൂലം ഇന്ത്യ യു.എസിന്റെ അവകാശങ്ങൾ സംരക്ഷിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. 52 ശതമാനം തീരുവയാണ് യു.എസിനുമേൽ ഇന്ത്യ ചുമത്തുന്നത്. എന്നാൽ, പകുതി മാത്രമാണ് പകരം തീരുവയായി ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.