പ്യോങ്യാങ്: ഡിസംബർ അവസാനം മുതൽ റഷ്യൻ സൈന്യം ഉക്രെയ്‌നിലേക്ക് തൊടുത്തുവിട്ട ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ വർഷം വിക്ഷേപിച്ച ആയുധങ്ങളേക്കാൾ വളരെ കൃത്യതയുള്ളവയാണെന്ന് രണ്ട് മുതിർന്ന ഉക്രേനിയൻ വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉക്രെയ്നിൽ പതിച്ച 20ലധികം ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ കൃത്യതയിൽ പ്രകടമായ പുരോഗതി വിവരിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഉത്തര കൊറിയ അതിന്റെ മിസൈൽ സാങ്കേതികവിദ്യ പരീക്ഷിക്കാൻ യുദ്ധ സാഹചര്യം ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.
പ്യോങ്‌യാങ്ങുമായുള്ള മോസ്കോയുടെ വളർന്നുവരുന്ന ബന്ധം യു.എസ് മുതൽ ദക്ഷിണ കൊറിയ വരെ ആശങ്ക സൃഷ്ടിക്കുന്ന വേളയിലാണ് മിസൈൽ ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ 50-100 മീറ്ററിനുള്ളിൽ എത്തിയെന്ന വിവരം പുറത്തുവരുന്നത്.
ഉത്തര കൊറിയൻ മിസൈൽ ശേഷിയിലെ ഇത്തരം മെച്ചപ്പെടുത്തലുകൾ ദക്ഷിണ കൊറിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയെ ഭീഷണിപ്പെടുത്തുന്നതിനോ നവീകരിച്ച ആയുധങ്ങൾ സായുധ ഗ്രൂപ്പുകളിലേക്കോ വിൽക്കാനോ ഉള്ള സാധ്യത ആശങ്കയുളവാക്കുന്നതാണെന്ന് സോളിലെ അസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസിലെ ആയുധ വിദഗ്ധനായ യാങ് യുകെ പറഞ്ഞു. ഇത് മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതയിൽ വലിയ സ്വാധീനം ചെലുത്തും’ -അദ്ദേഹം പറഞ്ഞു.
സമീപ വർഷങ്ങളിൽ ആണവ യുദ്ധമുനകൾ ഉപയോഗിച്ച് ഹ്രസ്വ- മധ്യ ദൂര മിസൈലുകൾ ഉൾപ്പെടെ ഉത്തര കൊറിയ സൈനിക പരിപാടികൾ അതിവേഗം വികസിപ്പിച്ചു. എന്നാൽ, ഉക്രെയ്നിൽ ഇടപെടുന്നതുവരെ ദീർഘകാലമായി ഒറ്റപ്പെട്ടിരുന്ന രാജ്യം പുതിയ ആയുധങ്ങൾ പരീക്ഷിച്ചിരുന്നില്ല.
അതേസമയം, പുതിയ വിവരങ്ങളോട് ഉക്രെയ്നിന്റെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. സൈനിക ലക്ഷ്യങ്ങളിൽ റഷ്യൻ മിസൈലിന്റെയും ഡ്രോൺ ആക്രമണത്തിന്റെയും ഫലം ഉക്രെയ്ൻ സാധാരണയായി വെളിപ്പെടുത്താറില്ല.
സെപ്റ്റംബറിൽ റഷ്യയുടെ കിഴക്കൻ മേഖലയിൽവെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്ര നേതാക്കളും പരസ്പരം കൂടുതൽ സൈനിക സഹകരണം വാഗ്ദാനം ചെയ്തെങ്കിലും ഉത്തരകൊറിയയും റഷ്യയും ആയുധ ഇടപാടുകൾ നിഷേധിച്ചിരുന്നു.
പുതിയ സംഭവത്തിൽയു.എസിന്റെ പെന്റഗണും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ യു.എസ് ഓഫിസും പ്രതികരിക്കാൻ വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.