നയ്പിഡാവ്: മ്യാന്മർ ഭൂചലനത്തിൽ മരണം 1000 കടന്നുവെന്നും 1500ലേറെ വീടുകൾ തകർന്നെന്നും സൈന്യം അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. 3000ലേറെ പേരെ പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നയ്പിഡാവിലെ ആശുപത്രിയും തകർന്നതോടെ, മതിയായ ചികിത്സാ സൗകര്യമോ മരുന്നോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ലാത്ത സാഹചര്യമാണ്.
വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്ത മാൻഡലയിൽ വൈദ്യുതി പൂർണമായും മുടങ്ങി. റോഡുകളും പാലങ്ങളും തകർന്നതോടെ രക്ഷാപ്രവർത്തനം കഠിനമായി മാറിയിട്ടുണ്ട്. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതിനാൽ ദുരന്തവ്യാപ്തി ഇനിയും വ്യക്തമല്ല. മരണം 10,000 കവിഞ്ഞേക്കുമെന്ന് അമേരിക്കൻ ജിയോളജിക്കൽ വകുപ്പ് ആശങ്കയറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ലോക രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചതിനിടെ, ശനിയാഴ്ചയും രാജ്യത്ത് തുടർ ചലനമുണ്ടായി. 17 ദശലക്ഷം പേരെ ഭൂചലനം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
‘ഓപറേഷൻ ബ്രഹ്മ’ എന്ന പേരിൽ ഇന്ത്യൻ സേന 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ മ്യാൻമറിലെത്തിച്ചു. ദൗത്യത്തിന്‍റെ ഭാഗമായി വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ നാല് നാവിക കപ്പലുകളും മ്യാൻമറിലേക്ക് തിരിക്കും. പ്രധാനമന്ത്രി മോദി മ്യാൻമറിലെ സീനിയർ സൈനിക ജനറലുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 80 അംഗ എൻ.ഡി.ആർ.എഫ് സംഘവും മ്യാൻമറിലേക്ക് തിരിച്ചിട്ടുണ്ട്.
ആഗ്രയിൽനിന്ന് 180 പേരടങ്ങിയ മെഡിക്കൽ സംഘത്തെയും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മ്യാൻമറിലുള്ള 16,000ത്തോളം ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടി ഇതുവരെ മാറ്റിയിട്ടില്ല. പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.