വാഷിങ്ടൺ: യു.എസിൽ ജോ ബൈഡൻ പ്രസിഡന്റായതോടെ സുപ്രധാന പദവിയിലേക്ക് നിയമിച്ചത് 130 ഓളം ഇന്ത്യക്കാരെ. ഡോണൾഡ് ട്രംപിന്റെ കാലത്ത് 80 ഇന്ത്യൻ വംശജരെയാണ് ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചത്. എട്ടുവർഷം ഭരിച്ച മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇത് 60 ആയിരുന്നു. നാല് യു.എസ് ജനപ്രതിനിധി സഭ അംഗങ്ങളടക്കം 40 ലേറെ ഇന്ത്യക്കാരാണ് വിവിധ സംസ്ഥാന-ഫെഡറൽ തലത്തിലേക്ക് നിയമിക്കപ്പെട്ടത്.
യു.എസിലെ മുഖ്യധാരയിലുള്ള കമ്പനികളിലെ ഉന്നത പദവികളിൽ 20ലേറെ ഇന്ത്യൻ വംശജരാണുള്ളത്. തന്റെ ഭരണകൂടത്തിലെ ഏതാണ്ട് എല്ലാ വകുപ്പുകളിലും ഏജൻസികളിലും ഇന്ത്യൻ വംശജരെ നിയമിക്കാൻ ബൈഡൻ കാണിച്ച ശ്രദ്ധയും എടുത്തുപറയേണ്ടതുണ്ട്. സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട കാലം മുതൽ യു.എസിലെ ഇന്ത്യൻ സമൂഹവുമായി നല്ല ബന്ധം തുടരുകയാണ് ബൈഡൻ. 2020ൽപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തും ബൈഡൻ ചരിത്രം കുറിച്ചു.
പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, രോ ഖന്ന, ഡോ. അമി ബേറ എന്നീ ഇന്ത്യൻ വംശജർ ജനപ്രതിനിധി സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. യു.എസിലെ മുൻ നിര ടെക് കമ്പനികളായ ഗൂഗ്ളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്തും രണ്ട് ഇന്ത്യൻ വംശജരാണ്. അതായത് സുന്ദർ പിച്ചെയാണ് ഗൂഗ്ളിന്റെ അമരക്കാരൻ. സത്യ നദല്ല, മൈക്രോസോഫ്റ്റിന്റെ തലവനും. ഇതു പോലെ 24ഓളം ഇന്ത്യൻ വംശജരാണ് യു.എസിലെ വിവിധ ഉന്നത കമ്പനികളുടെ നേതൃസ്ഥാനത്തിരിക്കുന്നത്. ശന്തനു നാരായൺ(അഡോബ്), വിവേക് ലാൽ(ജനറൽ അറ്റോമിക്സ്), പുനിത് രെഞ്ജൻ(ഡെളോയ്റ്റ്), രാജ് സുബ്രഹ്മണ്യൻ(ഫെഡ്എക്സ്) എന്നിവർ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.