ആ വിമാനത്തിനെന്തു സംഭവിച്ചു?  പതിറ്റാണ്ടു പിന്നിട്ടിട്ടും ചുരുളഴിയാത്ത നിഗൂഢത

ആ വിമാനത്തിനെന്തു സംഭവിച്ചു? പതിറ്റാണ്ടു പിന്നിട്ടിട്ടും ചുരുളഴിയാത്ത നിഗൂഢത

2014 മാർച്ച് 8. മലേഷ്യൻ എയർലൈൻസ് ​ൈഫ്ലറ്റ് 370 ക്വാലാലംപൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങുന്നു. ചൈനയിലെ ബീജിങ് ആണ് ലക്ഷ്യസ്ഥാനം. അഞ്ചു കുട്ടികൾ ഉൾപ്പെടെ 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. സഹാരി അഹ്മദ് ഷാ ആയിരുന്നു പൈലറ്റ് ഇൻ കമാൻഡ്. മലേഷ്യൻ എയർലൈൻസിലെ ഏറ്റവും മുതിർന്ന ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഫാരിഖ് ഹമീദ് 27കാരനായിരുന്നു ​​ൈഫ്ലറ്റിലെ ഫസ്റ്റ് ഓഫിസർ.

എന്നാൽ, ആ പറക്കലി​നിടെ ബോയിങ് 777 എന്നെന്നേക്കുമായി അപ്രത്യക്ഷമായി. വിമാനത്തിന്റെ തിരോധാനം ഇന്ത്യൻ മഹാസമുദ്രം മുതൽ മധ്യേഷ്യ വരെ വൻ തിരച്ചിലിന് കാരണമായി. വിപുലമായ തിരച്ചിൽ നടത്തിയിട്ടും പ്രധാന അവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്താനായില്ല. ദുരൂഹത കാരണം ചരിത്രത്തിലെ ഏറ്റവും വിഖ്യാത വിമാന തിരോധാനങ്ങളിലൊന്നായി മാറി അത്.


തിരോധാനവും തിരച്ചിലും

എം.എച്ച് 370 പ്രാദേശിക സമയം പുലർച്ചെ 12.41 ന് പറന്നുയർന്ന് 1.01 ന് 35,000 അടി ഉയരത്തിൽ എത്തി. വിമാനത്തിന്റെ പറക്കൽ സംബന്ധിച്ച ഡാറ്റ കൈമാറിയ മലേഷ്യൻ എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻ അഡ്രസ്സിംഗ് ആൻഡ് റിപ്പോർട്ടിങ് സിസ്റ്റം പുലർച്ചെ 1.07 ന് അവസാന അന്ദേശം അയച്ചു. തുടർന്ന് സ്വിച്ച് ഓഫ് ചെയ്തു. പുലർച്ചെ 1.19 നാണ് ക്രൂവിൽ നിന്നുള്ള അവസാന ശബ്ദ ആശയവിനിമയം നടന്നത്. തുടർന്ന് ക്വാലാലമ്പൂർ എയർ ട്രാഫിക് കൺട്രോളിൽനിന്നും വിമാനം അകന്നു.

1.21ന് വിമാനം ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ വിയറ്റ്നാമീസ് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചു. ഇനിയങ്ങോട്ട് വിയറ്റ്നാമീസ് എയർ ട്രാഫിക് കൺ​ട്രോളുമായിട്ടായിരിക്കും ആശയവിനിമയം. എന്നാൽ, ആശയവിനിമയം നടത്തിയിരുന്ന വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ഓഫായി. വിമാനം വിയറ്റ്നാമീസ് റഡാറിൽ നിന്നും അപ്രത്യക്ഷമായി.


പുലർച്ചെ 1.30ന് മലേഷ്യൻ സൈന്യവും സിവിലിയൻ റഡാറും വിമാനം ട്രാക്ക് ചെയ്തപ്പോൾ ദിശ മാറി മലായ് ഉപദ്വീപിനു മുകളിലൂടെ തെക്കു പടിഞ്ഞാറോട്ടും പിന്നീട് മലാക്ക കടലിടുക്കിന് മുകളിലൂടെ വടക്ക് പടിഞ്ഞാറോട്ടും സഞ്ചരിച്ചതായി കണ്ടെത്തി. 2.22ന് ആൻഡമാൻ കടലിന് മുകളിലൂടെ പറക്കവെ മലേഷ്യൻ സൈനിക റഡാറിന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എന്നാൽ, ഇൻമാർസാറ്റ് എന്ന ഉപഗ്രഹത്തിന് ഫ്ലൈറ്റ് 370 ൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു. വിമാനം ദിശ മാറി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതായി തിരിച്ചറിഞ്ഞു.

ഇതിനകം വിമാനത്തിനായുള്ള ആദ്യ ഘട്ട തിരച്ചിൽ ദക്ഷിണ ചൈനാ കടലിൽ ആരംഭിച്ചിരുന്നു. ട്രാൻസ്‌പോണ്ടർ ഓഫായതിന് തൊട്ടുപിന്നാലെ വിമാനം പടിഞ്ഞാറോട്ട് തിരിഞ്ഞതായി കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ ശ്രമങ്ങൾ മലാക്ക കടലിടുക്കിലേക്കും ആൻഡമാൻ കടലിലേക്കും നീങ്ങി. നിരാശയായിരുന്നു ഫലം.


സിഗ്നലിന്റെ വിശകലനത്തിൽ വിമാനം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, രണ്ട് ദിശയിലേക്ക് സഞ്ചരിക്കാനുള്ള സാധ്യത കണ്ടെത്തി. ഒന്ന് ജാവയിൽ നിന്ന് തെക്കോട്ട് ആസ്ത്രേലിയയുടെ തെക്കു പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും മറ്റൊന്ന് വിയറ്റ്നാമിൽ നിന്ന് തുർക്ക്മെനിസ്താൻ വരെയും അവിടെനിന്ന് ഏഷ്യയുടെ വടക്ക് ഭാഗത്തേക്കും ആയിരുന്നു അത്. തുടർന്ന് തിരച്ചിൽ മേഖല ആസ്ട്രേലിയയുടെ തെക്കു പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും, പടിഞ്ഞാറൻ ചൈനയിലേക്കും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും, മധ്യേഷ്യയിലേക്കും വ്യാപിപ്പിച്ചു. 26 രാജ്യങ്ങളിൽനിന്നുള്ള 30 വിമാനങ്ങളും 60തോളം കപ്പലുകളും ആ തിരിച്ചിലിൽ ഭാഗഭാക്കായി.

അന്തിമ സിഗ്നലുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, ആസ്‌ട്രലിയക്ക് 2500 കി.മീറ്റർ തെക്കു പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഒരു വിദൂര ഭാഗത്ത് വിമാനം തകർന്നുവീണതായി ‘ഇൻമാർസാറ്റ്’ ഉപഗ്രഹത്തിൽനിന്നുള്ള സിഗ്നൽ അനുസരിച്ച് യു.കെ വ്യോമാക്രമണ അന്വേഷണ ബ്രാഞ്ച് നിഗമനത്തിലെത്തിയതായി മാർച്ച് 24ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് പ്രഖ്യാപിച്ചു. അങ്ങനെയെങ്കിൽ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ല. അപകടം നടന്ന സ്ഥലത്തിന്റെ വിദൂര സ്ഥാനം അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിലിന് തടസ്സം സൃഷടിച്ചു.


അവശിഷ്ടങ്ങളുടെ കണ്ടെത്തൽ

2015 ജൂലൈ 29ന് മാത്രമാണ് അവശിഷ്ടങ്ങളുടെ ആദ്യ ഭാഗം കണ്ടെത്താനായത്. ഫ്രഞ്ച് ദ്വീപായ റീയൂണിയനിലെ ഒരു കടൽത്തീരത്ത് ആസ്‌ട്രേലിയൻ അധികൃതർ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തിന് ഏകദേശം 3,700 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വലതുഭാഗത്തെ ഫ്ലാപെറോൺ കണ്ടെത്തിയത്.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ടാൻസാനിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, മഡഗാസ്കർ, മൗറീഷ്യസ് എന്നിവയുടെ തീരങ്ങളിൽ നിന്ന് 26 അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതിൽ മൂന്നെണ്ണം ഫ്ലൈറ്റ് 370 ൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു. 17 എണ്ണം വിമാനത്തിൽ നിന്നുള്ളതാണെന്ന സംശയമുയർത്തി. രണ്ടു കഷ്ണങ്ങൾ ക്യാബിൻ ഉൾഭാഗത്ത് നിന്നുള്ളതായിരുന്നു. ഇത് വിമാനം തകർന്നുവെന്ന് സൂചിപ്പിക്കുന്നുവെങ്കിലും പക്ഷെ, വായുവിൽ തകർന്നതാണോ അതോ കടലിൽ ഇടിച്ചിറങ്ങിയതാണോ എന്ന് നിർണയിക്കാൻ കഴിഞ്ഞില്ല.

ടാൻസാനിയയിൽ കണ്ടെത്തിയ വലതുവശത്തെ ഫ്ലാപ്പിന്റെ ഒരു ഭാഗത്തെ കുറിച്ചുള്ള പഠനത്തിൽ വിമാനം നിയന്ത്രിത ഇറക്കത്തിന് വിധേയമായിട്ടില്ലെന്ന് കാണിച്ചു. അതായത്, വിമാനം സമുദ്ര ലാൻഡിങ്ങി​ലേക്ക് നയിച്ചിട്ടില്ല. വെള്ളത്തിൽ ലംബമായി ഇടിച്ചിരിക്കാമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടു. പക്ഷെ, അതിനും തെളിവില്ലായിരുന്നു.

മലേഷ്യ, ആസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലെ സർക്കാറുകൾ 2017 ജനുവരിയിൽ ഫ്ലൈറ്റിനായുള്ള തിരച്ചിൽ നിർത്തിവച്ചു. എന്നാൽ, യു​.കെ, യു.എസ് കേന്ദ്രീകരിച്ചുള്ള കമ്പനിയായ ‘ഓഷ്യൻ ഇൻഫിനിറ്റി’ക്ക് 2017 മെയ് വരെ തിരച്ചിൽ തുടരാൻ മലേഷ്യൻ സർക്കാറിൽ നിന്ന് അനുമതി ലഭിച്ചു. 2018 ജൂലൈയിൽ മലേഷ്യൻ സർക്കാർ ഫ്ലൈറ്റിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. മെക്കാനിക്കൽ തകരാറുകൾക്ക് സാധ്യതയില്ലെന്ന് കണക്കാക്കപ്പെട്ടു. കൂടാതെ സ്വമേധയാലുള്ള ഇൻപുട്ടുകളുടെ ഫലമായിരിക്കാം പറക്കൽ പാതയിലെ മാറ്റമെന്നും റിപ്പോർട്ടിലെഴുതി. പക്ഷേ, എം.എച്ച് 370 അപ്രത്യക്ഷമായതിന്റെ കൃത്യമായ കാരണം അന്വേഷകർക്കും നിർണയിക്കാൻ കഴിഞ്ഞില്ല.


വിമാന തിരോധാനത്തിന് സാധ്യതയുള്ള കാരണങ്ങൾ

ഫ്ലൈറ്റ് 370 ന്റെ തിരോധാനത്തിന് ശേഷം പല സിദ്ധാന്തങ്ങളും ഉയർന്നുവന്നു. മെക്കാനിക്കൽ തകരാർ മുതൽ പൈലറ്റിന്റെ ആത്മഹത്യ വരെ അതിൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ റിപ്പോർട്ടിങ് സിസ്റ്റവും ട്രാൻസ്‌പോണ്ടർ സിഗ്നലുകളും നഷ്ടപ്പെട്ടത് ഏതെങ്കിലും തരത്തിലുള്ള റാഞ്ചലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും കാരണമാക്കി. എന്നാൽ, ഒരു വ്യക്തിയോ ഗ്രൂപ്പോ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഹൈജാക്കർമാർ വിമാനം ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പറത്താനുള്ള സാധ്യതയില്ല. പറക്കലിന് തൊട്ടുമുമ്പ് ക്യാപ്റ്റന്റെയോ ഫസ്റ്റ് ഓഫിസറുടെയോ ക്യാബിൻ ക്രൂവിന്റെയോ പെരുമാറ്റത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

2016ൽ ന്യൂയോർക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനം അപ്രത്യക്ഷമാകുന്നതിന്റെ ഒരു മാസത്തിനുള്ളിൽ പൈലറ്റ് സഹാരി ഷാ തന്റെ ഹോം ഫ്ലൈറ്റ് സിമുലേറ്ററിൽ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ പറന്നിരുന്നു എന്നാണ്. കാണാതായ വിമാനത്തിന്റെ അന്തിമ പാതയുമായി അടുത്ത ബന്ധമുള്ള ‘സിമുലേറ്റഡ് ഫ്ലൈറ്റ്’ പൈലറ്റിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുടെ അന്വേഷണത്തിലേക്കു നയിച്ചു. എന്നാൽ, നിഗമനല്ലാതെ ഉറപ്പിക്കാവുന്ന ഒരു തെളിവും അതിലും ലഭിച്ചില്ല.

ഫ്ലൈറ്റ് 370 വെടിവച്ചിട്ടതാണെന്ന് മറ്റു ചിലർ അനുമാനിച്ചു. എന്നാൽ, മിസൈലിൽ നിന്നോ മറ്റ് പ്രൊജക്‌ടൈലുകളിൽ നിന്നോ ഉള്ള കഷ്ണങ്ങളുടെ തെളിവുകളൊന്നും കണ്ടെത്തിയില്ല. ചുരുക്കത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കണ്ടെത്താനായില്ല. എന്നെങ്കിലും ഒരിക്കൽ ഈ നിഗൂഢതയുടെ ചുരുൾ നിവരുമെന്ന വിശ്വാസത്തിൽ, വിമാനത്തിലുണ്ടായിരുന്ന ഉറ്റവരുടെ ജീവിതം പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.


അതിനിടെ, നിർത്തിവെച്ച തിരച്ചിൽ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് മലേഷ്യൻ സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. കണ്ടെത്തലിനുള്ള സാമ്പത്തിക സഹായം ഉണ്ടാവില്ല എന്ന വ്യവസ്ഥയിൽ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലെ 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്താനുള്ള ‘ഓഷ്യൻ ഇൻഫിനിറ്റി’യുടെ നിർദേശം മലേഷ്യൻ സർക്കാർ കഴിഞ്ഞ വർഷം അംഗീകരിക്കുകയുണ്ടായി. തിരച്ചിലിൽ യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ആസ്ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയും സാങ്കേതിക സഹായം നൽകുമെന്നും വിമാനം അപ്രത്യക്ഷമായതിന്റെ 11-ാം വാർഷികത്തോടനുബന്ധിച്ച് മലേഷ്യൻ ഗതാഗത മന്ത്രലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തിരച്ചിൽ ശ്രമങ്ങൾ പുനഃരാരംഭിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എം.എച്ച് 370ന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്തുന്നതിനും കുടുംബങ്ങൾക്ക് അവർ അർഹിക്കുന്ന ഉത്തരങ്ങൾ നൽകുന്നതിനുമുള്ള പ്രതീക്ഷയിൽ എല്ലാ വിശ്വസനീയമായ സൂചനകളും പിന്തുടരേണ്ടത് ഞങ്ങളുടെ കടമയാണെന്ന് മന്ത്രാലയം പറഞ്ഞു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒന്നായി തിരച്ചിലിനെ വിശേഷിപ്പിച്ച മന്ത്രാലയം, അതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണത്തിന് നന്ദി അറിയിച്ചു.

ഫ്ലൈറ്റ് എം.എച്ച് 370 കണ്ടെത്താനുള്ള ഏറ്റവും പുതിയതും അവസാനത്തേതുമായ ശ്രമം വിജയ സാധ്യതയുള്ളതാണെന്ന് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ നിക്ക് ഹുസൈൻ പറയുന്നു. തിരച്ചിൽ നടത്തുന്ന ‘ഓഷ്യൻ ഇൻഫിനിറ്റി’യുടെ വൈദഗ്ധ്യവും നൂതന കഴിവുകളുമാണ് ഈ ശുഭാപ്തിവിശ്വാസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി തങ്ങളെ വേട്ടയാടിയിരുന്ന നിഗൂഢതകൾക്ക് ഉത്തരം ലഭിക്കുമെന്ന പ്രത്യാശയിലാണ് ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും.

Tags:    
News Summary - The mysterious disappearance Malaysia Airlines flight 370

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.