‘ഇത് എന്ന​ത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം’; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്

‘ഇത് എന്ന​ത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം’; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്

വാഷിംങ്ടൺ: യു.എസ് ഓഹരി വിപണിയിലെ തകർച്ചആ​ശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കെ നിക്ഷേപകർക്ക് ‘മുമ്പത്തേക്കാൾ സമ്പന്നരാകാൻ’ കഴിയുമെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപകമായ താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തുന്നതിനാൽ അമേരിക്കയിലേക്ക് പണം ഒഴുക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് ട്രംപ് വെള്ളിയാഴ്ച നിക്ഷേപകരോട് ആഹ്വാനം ചെയ്തു.

കോവിഡ് മഹാമാരിക്കുശേഷം യു.എസ് ഓഹരി വിപണി ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞ ദിവസമായി വ്യാഴാഴ്ച. ശനിയാഴ്ച മുതൽ എല്ലാ രാജ്യങ്ങൾക്കും 10ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ ഉടനടി ഇടിവ് അനുഭവപ്പെട്ടു. ചില ഏഷ്യൻ രാജ്യങ്ങളിലും ബുധനാഴ്ച മുതൽ യൂറോപ്യൻ യൂനിയനിലും കൂടുതൽ കടുത്ത തീരുവകൾ ഏർപ്പെടുത്തി. ഏപ്രിൽ 10 മുതൽ എല്ലാ യു.എസ് ഉൽപന്നങ്ങൾക്കും 34 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിനെത്തുടർന്ന് വിപണിയിലെ ഇടിവ് കൂടുതൽ രൂക്ഷമായി.

വാൾസ്ട്രീറ്റിലെ പരിഭ്രാന്തിക്കിടയിലും വെള്ളിയാഴ്ച രാവിലെ ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ ഒരു പോസിറ്റീവ് സന്ദേശം നൽകി. ‘അമേരിക്കയിലേക്ക് വരുന്നതും വൻതോതിൽ പണം നിക്ഷേപിക്കുന്നതുമായ നിരവധി നിക്ഷേപകർക്ക്, എന്റെ നയങ്ങൾ ഒരിക്കലും മാറില്ല. ഇത് മുമ്പത്തേക്കാൾ സമ്പന്നരാകാനുള്ള ഒരു മികച്ച സമയമാണ്!!!’ എന്നായിരുന്നു അത്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ചെയ്യേണ്ട ശരിയായ കാര്യമാണിതെന്ന് തോന്നുന്നുവെന്നും നിക്ഷേപകരോട്  ട്രംപ് പറഞ്ഞു.

എന്നാൽ, ട്രംപിന്റെ പ്രോത്സാഹനത്തോട് വിപണിയിൽനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഡൗ, നാസ്ഡാക്ക്, എസ് & പി 500 എന്നിവ വെള്ളിയാഴ്ചയും ഇടിവ് തുടർന്നു. ആദ്യമായി പരസ്യമായി ഓഹരികൾ വിൽക്കാൻ പദ്ധതിയിട്ടിരുന്ന ക്ലാർന, സ്റ്റബ്ഹബ് എന്നീ കമ്പനികൾ സാമ്പത്തിക അനിശ്ചിതത്വത്തിന് മറുപടിയായി പദ്ധതികൾ വൈകിപ്പിച്ചതായി സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു.

ആവേശത്തിന് വിപരീതമായി ട്രംപിന്റെ താരിഫുകൾ ഉയർന്ന പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കാനും സാധ്യതയുണ്ടെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പ്രസ്താവിച്ചു.

Tags:    
News Summary - Trump Claims Investors Can Get 'RICHER THAN EVER' Amid U.S. Stock Market Turmoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.