വാഷിങ്ടൺ: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കുമായി യു.എസ്. ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. ഇതു തുടർച്ചയായ എട്ടാം തവണയാണ് ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
ഡെൻമാർക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് റാങ്ക് പട്ടികയിൽ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്. പട്ടികയിൽ 24ാം സ്ഥാനത്താണ് യു.എസ്. 2024ലെ സന്തോഷ സൂചികയിൽ 23-ാം സ്ഥാനത്തായിരുന്നു. 2012ലെ റിപ്പോർട്ടിൽ 11-ാം സ്ഥാനത്തായിരുന്ന രാജ്യമാണ് പടിപടിയായി പിന്നാക്കം പോയി ഇപ്പോൾ 24ൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണമാണ് യു.എസിൽ സന്തോഷം ഇടിയാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യ 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ആദ്യമായി കോസ്റ്ററീക്കയും മെക്സികോയും ആദ്യ പത്തിൽ ഇടം പിടിച്ചു. ജീവിത നിലവാരത്തെ കുറിച്ച് ഓരോ രാജ്യത്തെയും ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് യു.എൻ സഹായത്തോടെ ഓക്സ്ഫഡ് സർവകലാശാല വെൽബീയിങ് റിസർച് സെന്ററാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കിയത്. അന്താരാഷ്ട്ര സന്തോഷ ദിനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
1. ഫിൻലാൻഡ്
2. ഡെൻമാർക്ക്
3. ഐസ്‌ലാൻഡ്
4. സ്വീഡൻ
5. നെതർലാൻഡ്‌സ്
6. കോസ്റ്റാറിക്ക
7. നോർവേ
8. ഇസ്രായേൽ
9. ലക്‌സംബർഗ്
10. മെക്സിക്കോ
11. ആസ്ട്രേലിയ
12. ന്യൂസിലൻഡ്
13. സ്വിറ്റ്‌സർലൻഡ്
14. ബെൽജിയം
15. അയർലൻഡ്
16. ലിത്വാനിയ
17. ഓസ്ട്രിയ
18. കാനഡ
19. സ്ലൊവേനിയ
20. ചെക്ക് റിപ്പബ്ലിക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.