സൻആ: ഹൂതി വിമതരെ ലക്ഷ്യമിട്ട് യമനിലെ വിവിധ ഭാഗങ്ങളിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റതായും ഹൂതികൾ അറിയിച്ചു.
ഹൂതികളുടെ ശക്തികേന്ദ്രമായ ഹുദൈദ ഗവർണറേറ്റിലെ അൽ ഹവാക് ജില്ലയിലും തലസ്ഥാനമായ സൻആയുടെ വടക്കൻ മേഖലയിലെ അംറാൻ ഗവർണറേറ്റിലുമാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയത്. വിമാനത്താവളം അടക്കം സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുള്ള മേഖലയാണ് ഹുദൈദ. ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ഹൂതികൾ ലക്ഷ്യമിട്ടിരുന്നത് ഹുദൈദയിൽനിന്നാണ്.
ഹുദൈദയിലെ ജനവാസമേഖലയിൽ വീടിന് നേരെയാണ് ആക്രമണം നടന്നതെന്ന സൂചനയാണ് ഹൂതികളുടെ അൽ മസീറ ചാനൽ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ഇവിടെയാണ് ആളപായമുണ്ടായത്. ആക്രമണത്തിന്റെ പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.
അംറാൻ ഗവർണറേറ്റിലെ ജബൽ നുഖൂം മലമുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതികളുടെ ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ തകർന്നു. ധമർ, ഇബ്ബ് ഗവർണറേറ്റുകളിലെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ആക്രമണത്തെക്കുറിച്ച് യു.എസ് സേന പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.