ഹെലൻ ചുഴലിക്കാറ്റിനു പിന്നാലെ യു.എസിൽ വിവാദക്കൊടുങ്കാറ്റ്‍

വാഷിങ്ടൺ: യു.എസിൽ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ചതി​ന്‍റെ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു പുതിയ ‘കൊടുങ്കാറ്റ്’ ഉയരുന്നു. ദുരന്ത ഫണ്ട് വെട്ടിക്കാ​നും കോർപറേറ്റുകളെ സഹായിക്കാനും ഉദ്യോഗസ്ഥർ ‘കാലാവസ്ഥയെ ബോധപൂർവം നിയന്ത്രിക്കുന്നുവെന്ന’ അവകാശവാദമാണ് നവ മാധ്യമങ്ങളിൽ ഉയരുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രചരിപ്പിച്ചത് ഉൾപ്പെടെയുള്ള ഇത്തരം ‘കിംവദന്തികളെ’ ചെറുക്കാൻ പാടുപെടുന്നതായി പ്രാദേശിക, ദേശീയ ഭരണകൂട ഉദ്യോഗസ്ഥർ പറയുന്നു.

പ്രാദേശിക ലിഥിയം നിക്ഷേപം ഖനനം ചെയ്യാൻ കോർപ്പറേഷനുകളെ അനുവദിക്കുന്നതിനായി ഒരു ‘നിർമിത കൊടുങ്കാറ്റാ’യിരുന്നു ഹെലൻ  എന്നതാണ് ആരോപണങ്ങളിൽ ഒന്ന്. നിയമവിരുദ്ധമായി രാജ്യത്തെ കുടിയേറ്റക്കാരെ സഹായിക്കാൻ പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ ഭരണകൂടം ഫെഡറൽ ഡിസാസ്റ്റർ ഫണ്ട് ഉപയോഗിച്ചതാണ് മറ്റൊരു ആരോപണം. ശുചീകരണത്തിനിടെ ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ ബോധപൂർവം ഉപേക്ഷിക്കുന്നുവെന്നാണ് ​വേറൊന്ന്.

‘അതെ അവർക്ക് കാലാവസ്ഥ നിയന്ത്രിക്കാൻ കഴിയും. ആരെങ്കിലും അത് കള്ളമാണെന്നും അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും പറയുന്നത് പരിഹാസ്യമാണ്’ എന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ എക്സിൽ പോസ്റ്റ് ചെയ്തു. ഈ നൂറ്റാണ്ടിൽ യു.എസിലെ ഏറ്റവും മാരകമായ കൊടുങ്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ശ്രമങ്ങൾക്കും ഇടയിലാണ് ഈ വിവാദം. ഡൊണാൾഡ്  ട്രംപും നിലവിലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും തമ്മിലുള്ള പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെയാണിത്. ഇത്തരം ‘കിംവദന്തികൾ’ തലവേദയുണ്ടാക്കുന്നു എന്ന് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥർ കാലാവസ്ഥയെ നിയന്ത്രിക്കുന്നുവെന്ന അവകാശവാദങ്ങൾ റദ്ദാക്കാൻ വൈറ്റ് ഹൗസ് തന്നെ മുന്നിട്ടിറങ്ങി. ‘ഹെലൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഞങ്ങൾ കണ്ടു. ‘കുഴപ്പക്കാരായ കലാകാരന്മാരുടെയും’ ‘മോശം വിശ്വാസമുള്ള നടന്മാരുടെയും’ എണ്ണം ഇത് ചൂണ്ടിക്കാണിക്കുന്നു. കാരണം അവർ കുഴപ്പം വിതക്കാൻ ആഗ്രഹിക്കുന്നു. അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെ സഹായിക്കുന്നു’. അടിയന്തര ദുരന്ത സഹായം കുടിയേറ്റക്കാരെ പാർപ്പിക്കാൻ ചെലവഴിച്ചുവെന്നും ദുരിതാശ്വാസ ഫണ്ട് ഒരു ക്ലെയിമിന് 750 ഡോളറായി പരിമിതപ്പെടുത്തുമെന്നും അവകാശവാദങ്ങൾ ഉൾപ്പെടുന്ന ‘കിംവദന്തി’കൾ തെറ്റും അപകടകരവുമാണെന്നും ഇത് ഉടൻ നിർത്തണമെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

ഹെലൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള ചെലവ് ഏകദേശം 200 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ദുരന്ത നിവാരണ പരിപാടികൾക്കായി ഖജനാവ് നിറക്കാൻ ബൈഡൻ നിയമനിർമാതാക്കളോട് പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ഹെലനുമായി ബന്ധ​പ്പെട്ട ‘കിംവദന്തികൾ’ക്കെതിരെ മുന്നറിയിപ്പ് വന്നത്. ബുധനാഴ്ച വിമാനമാർഗം കരോലിനാസിലെ നാശനഷ്ടങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ബൈഡൻ വീക്ഷിച്ചു. വ്യാഴാഴ്ച ഫ്ലോറിഡയിലും ജോർജിയയിലും ആകാശനിരീക്ഷണം നടത്തി. പുനഃർനിർമാണ പ്രവർത്തനങ്ങൾക്ക് ‘കോടിക്കണക്കിന് ഡോളർ’ ചെലവാകുമെന്നും അധിക ദുരന്ത നിവാരണ ഫണ്ടിങ്ങിന് കാത്തിരിക്കാനാവില്ലെന്നും ആളുകൾക്ക് ഇപ്പോൾ സഹായം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.

മുഴുവൻ പട്ടണങ്ങളും ഒലിച്ചുപോയ തെക്കൻ അപ്പലാച്ചിയൻ പർവതനിരകളിലെ നോർത്ത് കരോലിന സന്ദർശിക്കാൻ മറ്റു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലൂടെയുള്ള പ്രചാരണം കമലാ ഹാരിസ് വെട്ടിക്കുറച്ചിരുന്നു. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ‘ഹെലൻ’ ഒരു നിർണായക ആയുധമായി മാറുകയാണെന്ന സൂചനയാണിത്.

കൊടുങ്കാറ്റിൽ 225 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നു. നോർത്ത് കരോലിനയിലെ കാണാതായവരുടെ 75 കേസുകൾ വരും. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾക്ക് വൈദ്യുതിയില്ലെന്നും അധികൃതർ പറയുന്നു.

Tags:    
News Summary - US officials struggle to quash Hurricane Helene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.