വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫലസ്തീൻ അനുകൂല വിദ്യാർഥി സംഘടന നേതാക്കൾക്ക് വിസ നിഷേധിക്കുന്നതിനിടെ ട്രംപ് ഭരണകൂടത്തിനും അമേരിക്കക്കുമെതിരായ സാമൂഹിക മാധ്യമ പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്.
ട്രംപിന്റെ ഭരണത്തിനു കീഴിൽ എമിഗ്രേഷൻ അധികാരികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ഭരണകൂട വിരുദ്ധമെന്ന് കരുതുന്നവ പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് വിസയോ റെസിഡൻസി പെർമിറ്റോ നിഷേധിക്കുകയും ചെയ്യുമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രസ്താവനയിൽ പ്രഖ്യാപിച്ചു. നയം ഉടനടി പ്രാബല്യത്തിൽ വരും.
‘തീവ്രവാദ അനുഭാവികൾക്ക് അമേരിക്കയിൽ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാൻ അനുവദിക്കാനോ തങ്ങൾക്ക് ബാധ്യതയില്ല’, ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ പറഞ്ഞു. തീവ്രവാദികളിൽ നിന്നും അമേരിക്കയെ സംരക്ഷിക്കുന്നതിനായി ഭീകര സംഘടനകൾ, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ എന്നിവയെ പിന്തുണക്കുന്നവർ ഉൾപ്പെടെ, എല്ലാ പ്രസക്തമായ കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് യു.എസ് അധികൃതർ ബുധനാഴ്ച അറിയിച്ചു.
വിസ അപേക്ഷകൾ, ഗ്രീൻ കാർഡ് അഭ്യർഥനകൾ, മറ്റ് എമിഗ്രേഷൻ ആനുകൂല്യങ്ങൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ട്രംപ് ഭരണകൂടം അടുത്തിടെ അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസ റദ്ദാക്കിയിരുന്നു.ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഔദ്യോഗിക പ്രസ്താവന. ജൂതവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് ആരോപണം നേരിന്ന ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രവർത്തകരായ മഹ്മൂദ് ഖലീൽ, റുമൈസ ഓസ്‌ടർക്ക് എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് യു.എസിന്റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.