എച്ച്‍വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് കാരണമുണ്ട്

എച്ച്‍വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് കാരണമുണ്ട്

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായപ്പോഴേക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവർ സമാനതകളില്ലാത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രംപ് ഭരണകാലത്ത് ഇന്ത്യക്കാരുടെ യു.എസിലെ ജീവിതം മുൾമുനയിലായിരിക്കുകയാണ്. ​കുടിയേറ്റ നയം കടുപ്പിച്ചതോടെയാണ് കാര്യങ്ങൾ മോശമായി തുടങ്ങിയത്. അതിനിടെ, ഗൂഗ്ളും ആമസോണും പോലുള്ള ടെക് ഭീമൻമാർ എച്ച് വൺബി വിസ കൈവശമുള്ള ഇന്ത്യക്കാർ യു.എസ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

യു.എസിലെ ജൻമാവകാശ പൗരത്വം റദ്ദാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് എച്ച്‍ വൺ ബി വിസയുള്ളവരുടെ ആശങ്കകൾ വർധിപ്പിച്ചത്. തൻമൂലം ഭാവിയിൽ തങ്ങൾക്ക് യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് നാടുപോലും ഇല്ലാതായിപ്പോകുമോ എന്ന ഭീതിയിലാണ് ഇന്ത്യൻ ടെക് ദമ്പതികൾ. അതിനിടെയാണ് യു.എസ് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് ആമസോണും ഗൂഗ്ളും എച്ച്‍വൺബി വിസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാരണം ഒരിക്കൽ വിട്ടുപോയാൽ പിന്നീടൊരു മടക്കം ഒരിക്കലും സാധ്യമാവാതെ വരാം. ഇത് കണക്കിലെടുത്ത് യു.എസിൽ തന്നെ തുടരാനും തീരുമാനിച്ചവരുണ്ട്.

ഈ ഭീതിയിൽ പ്രസവം നേരത്തേയാക്കാൻ തീരുമാനിച്ച നിരവധി ദമ്പതികളുണ്ടായിരുന്നു. എച്ച് വൺ ബി വിസ വഴിയാണ് ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്പെഷ്യലൈസ്ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രഫഷനലുകളെ കമ്പനികൾ നിയമിക്കുന്നത്. ഈ വിസ വഴി 65,000 പേർക്ക് നിയമനം ലഭിക്കും. തൊഴിലുടമയാണ് ഈ വിസ സ്​പോൺസർ ചെയ്യുന്നത്. ഉദ്യോഗാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദാനന്തര ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ നേടിയ വിദേശ ജോലിക്കാര്‍ക്ക് 20,000 അധിക വിസകളും ഉണ്ട്. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് എച്ച് വൺ ബി വിസ നൽകുക. പരമാവധി ആറുവർഷത്തേക്ക് ദീർഘിപ്പിക്കാനും സാധിക്കും. യു.എസിൽ സ്ഥിര താമസത്തിന് ഒരുങ്ങുന്നവർക്കാണ് ഇത് മുതൽക്കൂട്ടാവുക.

എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് എച്ച്4 വിസ പ്രകാരം ഭാര്യ/ ഭര്‍ത്താവിനെയും കുട്ടികളെയും കൊണ്ടുവരാം. എച്ച് വണ്‍ ബി വിസ കിട്ടുന്നവരില്‍ ഏതാണ്ട് ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്. ചൈനക്കാരും കാനഡക്കാരുമാണ് തൊട്ടുപിന്നിലുള്ളത്.

ഗൂഗ്ൾ, മെറ്റ, മൈ​ക്രോസോഫ്റ്റ്, ആപ്പ്ൾ കമ്പനികളാണ് ഏറ്റവും കൂടുതൽ എച്ച്‍വൺബി വിസ നൽകുന്നത്.

Tags:    
News Summary - Why big techs like Google, Amazon warned H-1B Visa holders not to leave US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.