കൊലക്കളമായി എറണാകുളം: അടുത്തിടെ നടന്ന ആറാമത്തെ കൊലപാതകമാണ് കലൂരിലേത്
text_fieldsകൊച്ചി: ജില്ലയിൽ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ ഭീതിയിൽ പൊതുജനം. ലഹരിക്കടത്തും അക്രമങ്ങളും ആവർത്തിക്കുമ്പോൾ സുരക്ഷിതത്വം നഷ്ടപ്പെട്ട സ്ഥിതിയാണെന്ന് ജനങ്ങൾ പറയുന്നു. ഏതാനും ആഴ്ചക്കുള്ളിൽ ആറാമത്തെ കൊലപാതകമാണ് ശനിയാഴ്ച പുലർച്ച കലൂരിൽ നടന്നത്. പൊലീസ് നടപടികൾ ശക്തമാക്കിയെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലാണ് പല കൊലപാതകങ്ങളും അരങ്ങേറിയതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ആഗസ്റ്റ് ഒന്നിന് അങ്കമാലി നായത്തോട്ടിൽ മകന്റെ കുത്തേറ്റ് അമ്മ മരിച്ച സംഭവമാണ് ആദ്യം ജനങ്ങളെ ഞെട്ടിച്ചത്. വീട്ടിൽ നടന്ന വാക്തർക്കത്തിനിടെ മേരിയെന്ന വീട്ടമ്മയെ മകൻ കിരൺ വെട്ടിക്കൊല്ലുകയായിരുന്നു. എറണാകുളം നോർത്തിലെ ഹോട്ടലിൽ ആഗസ്റ്റ് പത്തിനാണ് അടുത്ത സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലം സ്വദേശി എഡിസണെ മുളവുകാട് സ്വദേശി സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഒളിവിൽ പോയ സുരേഷ് ഇനിയും അറസ്റ്റിലായിട്ടില്ല.
ആഗസ്റ്റ് 14ന് പുലർച്ചയാണ് മൂന്നാമത്തെ കൊലപാതകം. എറണാകുളം സൗത്തിൽ ട്രാൻസ്ജെൻഡറുമായി സംസാരിച്ചുനിന്ന നെട്ടൂർ സ്വദേശി ഹർഷാദ്, തന്നെ കളിയാക്കി പാട്ടുപാടിയ വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ കുത്തുകയായിരുന്നു. മണിക്കൂറുകൾക്കകം മൂന്നുപേർ അറസ്റ്റിലായി.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് കോഴിക്കോട് സ്വദേശി അർഷാദ്, മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട്ടെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ സംഭവം ആഗസ്റ്റ് 17നായിരുന്നു. മൃതദേഹം പ്രതി പൈപ്പ് ഡക്ടിൽ തള്ളുകയായിരുന്നു. പിന്നീട് അർഷാദ് മഞ്ചേശ്വരത്ത് അറസ്റ്റിലായി. ആഗസ്റ്റ് 28ന് നെട്ടൂരിലാണ് അഞ്ചാമത്തെ കൊലപാതകം. പുലർച്ച ഒരു മണിയോടെ പച്ചക്കറി മാർക്കറ്റിനുസമീപം ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭർത്താവ് വീൽ സ്പാനറിന് അടിച്ചുകൊല്ലുകയായിരുന്നു.
പാലക്കാട് കൊടുന്തരപ്പള്ളി വടശ്ശേരിത്തൊടി വീട്ടിൽ അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി പാലക്കാട് പുതുശ്ശേരി സ്വദേശി സുരേഷ് അയ്യപ്പൻ അറസ്റ്റിലായി. ഭൂരിഭാഗം കേസുകളിലും ലഹരി സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും ഇടപെടലുണ്ട്. സദാ ആയുധങ്ങളുമായി നടക്കുന്ന സാമൂഹികവിരുദ്ധർ നഗരത്തിലുണ്ടെന്ന തോന്നൽ പൊതുജനങ്ങൾക്ക് വർധിച്ചിരിക്കുകയാണെന്ന് റെസിഡൻറ്സ് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. പൊലീസ് കൂടുതൽ ശക്തമായി ഇടപെട്ട് നിരീക്ഷണം കർശനമാക്കുന്നതിലൂടെ മാത്രമെ സാമൂഹിക വിരുദ്ധരെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനാകൂവെന്നും അവർ പറഞ്ഞു.
അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: കലൂർ ചമ്മണി റോഡിൽ നടന്ന കൊലപാതകത്തിൽ വിശദ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രതി കിരണിന്റെ വീട്ടിൽ കുത്തേറ്റ് മരിച്ച സജുൻ ഉൾപ്പെടെ 12ഓളം പേരുടെ സംഘമാണ് പുലർച്ച ഒരു മണിയോടെ എത്തിയതെന്നാണ് വിവരം. വീട്ടിൽ കിരണിനെ കൂടാതെ അമ്മയും അമ്മൂമ്മയും ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വീട്ടിലേക്ക് കിരണിന്റെ സഹോദരൻ കെവിൻ അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ കമൻറുകൾ പരിധിവിട്ടതാണ് പ്രകോപന കാരണമായതെന്ന് പൊലീസ് പറയുന്നു. പരസ്പരം ആക്ഷേപിക്കുന്ന തരത്തിലായിരുന്നു കമൻറുകൾ. മദ്യലഹരിയിലായിരുന്ന സംഘം കെവിനെ ആക്രമിക്കാൻ പദ്ധതിയിട്ട് കാറിലും ബൈക്കിലുമായി ചമ്മണി ലെയ്നിലെ വീട്ടിലെത്തുകയായിരുന്നു. ശേഷം കിരണിനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തലക്കും ശരീരത്തിലും മർദിച്ചു. ഇതിനിടെ, കിരൺ കത്തിയെടുത്ത് കുത്തുകയായിരുന്നു.
നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ കല്ലെടുക്കുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരനായ തനിക്ക് കുത്തേറ്റതെന്നാണ് അശ്വിന്റെ മൊഴി. ശബ്ദം കേട്ട് കിരണിനെ രക്ഷിക്കാൻ എത്തിയ ജിനീഷിനും മർദനമേറ്റിട്ടുണ്ട്.
സജുന് കുത്തേറ്റതോടെ അക്രമിസംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ഡ് ഓഫാണ്. കെവിൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഹോസ്പിറ്റൽ മാനേജ്മെന്റ് ഡിപ്ലോമക്കാരനായ കിരൺ മൂന്നോളം കേസിൽ പ്രതിയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.