കൊലപാതകം; വിശ്വസിക്കാനാകാതെ നാട്
text_fields മഞ്ചേരി: മേലാക്കത്ത് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് നാട്. 30 വര്‍ഷത്തോളമായി ഒരുമിച്ച് കഴിയുന്നവര്‍ തമ്മിലുണ്ടായ ചെറിയ വഴക്ക് കൊലപാതകത്തിലെത്തിയത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് കുടുംബാംഗങ്ങളും പ്രദേശവാസികളും. കോഴിക്കാട്ടുകുന്ന് നാരങ്ങാതൊടി കുഞ്ഞിമുഹമ്മദും ഭാര്യ നഫീസയും തമ്മില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാവിലെ അങ്ങാടിയില്‍ പോയി തിരിച്ചെത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. സിഗരറ്റ് വലിച്ച് എത്തിയ ഭര്‍ത്താവിനോട് ഇതിന്റെ ഗന്ധം പ്രയാസമുണ്ടാക്കുന്നതായി ഭാര്യ നഫീസ പറഞ്ഞു. ഇതേചൊല്ലിയായിരുന്നു വാക്തര്‍ക്കം തുടങ്ങിയത്. ഇടക്കിടെ വഴക്കിടുകയും പെട്ടെന്ന് പരിഹരിച്ച് പോകുന്നതും പതിവായതിനാല്‍ പരിസരവാസികള്‍ കലഹം കാര്യമായി എടുത്തിരുന്നില്ല. നഫീസ 12 വര്‍ഷമായി മാനസിക രോഗത്തിന് മരുന്ന് കഴിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ അക്രമസ്വഭാവം കാണിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേരിയിൽ ആറുമാസത്തിനിടെ മൂന്നാമത്തെ കൊലപാതകം
മഞ്ചേരി: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് അവസാനത്തേത്. ആറുമാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് നടക്കുന്നത്. 2022 മാർച്ച് 28നാണ് മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. പയ്യനാട് താമരശ്ശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്നംഗ സംഘം കരിങ്കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 25നാണ് നഗരത്തിൽ മോങ്ങം ഒളമതിൽ രണ്ടത്താണി സ്വദേശി അഹമ്മദ് കബീറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പാണ്ടിക്കാട് ഹൈസ്കൂൾ പടി സ്വദേശി കണ്ണച്ചത്ത് ഷാജിയെ (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.