'മണ്ണി'ന്റെ എഴുത്തുകാരൻ
text_fieldsസുൽത്താൻപേട്ടയിലൂടെ നടന്നുപോവുകയാണ്. സിഗ്നലിന് അൽപംമുമ്പ് റോഡ് വലത്തോട്ട് തിരിയുന്നിടത്തെത്തിയപ്പോൾ അമ്മാവൻ പറഞ്ഞു.
''ദാ... അതാണ് മുണ്ടൂർ സേതുമാധവന്റെ വീട്...''
വർഷം 1978 ആയിരിക്കണം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മരണഗാഥ' എന്ന നോവലിെന്റ പരസ്യം വരുന്ന കാലം. ഞാനന്ന് വായന തുടങ്ങുന്നതേയുള്ളു. സേതു മാഷുടെ കഥകളൊന്നും വായിച്ചിരുന്നില്ല. അമ്മാവന് മാതൃഭൂമിയുടെ ലക്കങ്ങൾ ബൈൻഡ് ചെയ്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു. വെള്ളിമീനുകൾ ഓട്ടമത്സരം നടത്തുന്ന ആ ബൈൻഡ് കെട്ടുകളെടുത്ത് ഞാൻ മുണ്ടൂർ സേതുമാധവൻ എന്ന പേര് തിരഞ്ഞു. ആകാശം എത്ര അകലെയാണ്, അനുചരൻ, വിഷമവൃത്തം, പഥികൻ തുടങ്ങി മാഷുടെ ശക്തമായ ആദ്യകാല കഥകൾ മുഴുവൻ വായിച്ചത് താളുകൾ മഞ്ഞച്ചു തുടങ്ങിയ പഴയ ആ ബൈൻഡ് ശേഖരത്തിലൂടെയാണ്. പിന്നീടുള്ള സുൽത്താൻപേട്ട നടത്തത്തിനിടയിൽ വലത്തോട്ടുള്ള റോഡിന്റെ ആ വളവെത്തിയാൽ 'അക്ഷര' എന്ന വീട്ടിലേക്ക് ഒന്നെത്തി നോക്കുക എന്റെ പതിവായി.
പരിചയപ്പെടുന്നത് 79ലോ 80ലോ വിക്ടോറിയ കോളജിൽ വെച്ചുനടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ബഹളത്തിനിടയിലാണ്.
''സൗകര്യം പോലെ വീട്ടിലേക്ക് വരൂ...'', മാഷ് എന്തോ ചുമതലയുടെ തിരക്കിലായിരുന്നു.
അപ്പോഴേക്കും 'മരണഗാഥ' വായിച്ചു കഴിഞ്ഞിരുന്നു. മലയാളത്തിൽ ആധുനികതയുടെ കാറ്റു വീശുന്ന കാലം. അവയോടെല്ലാം കിട പിടിക്കുന്ന അന്തസ്സോടെ മരണഗാഥ തലയുയർത്തി നിന്നു.
കഥാചർച്ചകളുടെ വൈകുന്നേരങ്ങൾ
'അക്ഷര'യിൽ പതിവു സന്ദർശകനായി. കഥാചർച്ചകളിൽ വൈകുന്നേരങ്ങൾ വിരാമമില്ലാതെ നീണ്ടു. ഞാൻ പതുക്കെ എഴുതാൻ തുടങ്ങുന്ന കാലം കൂടിയാണത്. എെന്റ സാഹിത്യ ശ്രമങ്ങളുടെ ആദ്യ വായനക്കാരൻ മാഷായി. ആ വായനകളിൽ കണിശമായ വിമർശനങ്ങൾ മുന്നിട്ടുനിന്നു. ചിലപ്പോൾ കഥകളെ അടിമുടി മാറ്റിയെഴുതിച്ചു. മാറ്റിയെഴുതിയവ തന്നെ ചിലതെല്ലാം ഉപേക്ഷിക്കാൻ നിർദേശിച്ചു. അറുപതോളം കഥകൾ അച്ചടിച്ചു വന്നിട്ടും ഒരു കഥാസമാഹാരമിറക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കഥ വന്നിട്ടു മതി എന്ന കണിശബുദ്ധിയാണ്. എന്നെപ്പോലെ കഥ കാണിക്കാൻ വരുമായിരുന്ന ചില മുഖങ്ങളെയെങ്കിലും ഞാനിപ്പോൾ ഓർത്തു പോകുന്നു.
ഒരു പായക്കടലാസിനെ കോണകം പോലെ മുറിച്ച് രണ്ടാക്കി ആ നീളൻ കടലാസിലാണ് മാഷ് കഥ പകർത്തി അയക്കാറ്. കഥ മാത്രമേ അയക്കാറുള്ളൂ. പത്രാധിപർക്ക് കത്ത് വെക്കാറില്ല. ഈ പതിവ് ഞാനും ശീലമാക്കി. പിച്ച വെച്ചും കാലിടറിയും കഠിന ശ്രമങ്ങളിലൂടെ നടന്നും ഞാനിപ്പോൾ കഥയെഴുത്തു വഴിയിൽ അല്പദൂരം സഞ്ചരിച്ചെത്തി. ഈ യാത്രയിൽ പ്രത്യക്ഷ–പരോക്ഷ ഗുരുക്കന്മാർ പലരുമുണ്ടായിട്ടുണ്ട്. എഴുത്തിലെ ആദിഗുരു എന്നും സേതുമാഷ് തന്നെയാണ്.
അദ്ദേഹത്തിെന്റ വിദ്യാർഥികളിൽ ചിലർ എനിക്ക് സുഹൃത്തുക്കളായുണ്ട്. മാഷുടെ ക്ലാസുകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അവർക്ക് ആയിരം നാവാണ്. വിദ്യാർഥികാലം താണ്ടി പല ദിക്കുകളിൽ ഉദ്യോഗവും കുടുംബവുമായി കഴിയുന്ന അവർക്ക് ഇന്നും അച്ചടക്കമുള്ള അധ്യാപകന്റെ മാതൃക മാഷ് തന്നെ.
അഭിനയ മോഹങ്ങൾ
ഒരിക്കൽ മലമ്പുഴയിൽ ഒരു സാഹിത്യ ക്യാമ്പ് നടക്കുന്നു. കഥയിലേക്ക് പ്രതീക്ഷയോടെ കണ്ണു മിഴിച്ചിരിക്കുന്ന കുട്ടികൾ... നട്ടുച്ച നേരം. അകത്ത് തിളക്കുന്ന വീര്യത്തിെന്റ ബലത്തിൽ ഒരു പ്രസംഗകൻ എന്തെല്ലാമോ പുലമ്പി. കുട്ടികളുടെ മുഖത്ത് പ്രതീക്ഷ മങ്ങി. അടുത്ത പ്രസംഗകൻ മാഷായിരുന്നു. ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവൽ ഉദ്ധരിച്ചു കൊണ്ട് അന്ന് മാഷ് നടത്തിയ പ്രസംഗം കുട്ടികളെ കഥ എന്ന പ്രതീക്ഷയിലേക്ക് തിരിച്ചു കൊണ്ടുവന്നു. മാഷ് മികച്ച പ്രഭാഷകൻ കൂടിയാണെന്ന് ബോധ്യപ്പെട്ട ദിവസമായിരുന്നു അത്.
വയസ്സുകാലത്ത് പൊടുന്നനെ അഭിനയിക്കണം എന്നൊരു മോഹം. മാഷ് കഥയൊരുക്കിയ ടെലിഫിലിമിന് തിരക്കഥയും സംഭാഷണവുമെഴുതിയത് ഞാൻ. രവി തൈക്കാട് സംവിധാനം നിർവഹിച്ച ചിത്രത്തിൽ മാഷ് തന്നെയായിരുന്നു നായകൻ! ഞാനുമൊരു ചെറിയ വേഷം ചെയ്തു. ഗുരുശിഷ്യന്മാർ അങ്ങനെ തിരശ്ശീലയിൽ ഒന്നിച്ചു.
വർഷങ്ങൾക്കു മുമ്പുതന്നെ വേണമെങ്കിൽ മാഷക്ക് സിനിമയിൽ ഒന്നു പയറ്റി നോക്കാമായിരുന്നു. 1973ൽ മഞ്ഞിലാസ് നിർമിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'കലിയുഗം' എന്ന സിനിമക്ക് ആധാരം അതേ പേരിലുള്ള മാഷുടെ നോവലായിരുന്നു. കലിയുഗത്തിന്റെ ചിത്രീകരണം ആലുവയിൽ നടക്കുമ്പോൾ നാൽപത്തിയേഴു ദിവസം നീണ്ടുനിന്ന ചരിത്രപ്രധാനമായ അധ്യാപക സമരത്തിന്റെ തിരക്കിലായിരുന്നു മാഷ്.
മുണ്ടൂർ എന്ന ഗ്രാമം
എഴുത്തു ജീവിതവും കുടുംബ ജീവിതവും ഒരുപോലെ വിജയകരമായി കൊണ്ടുപോകാൻ കഴിയുക എഴുത്തുകാർക്ക് ശ്രമകരമാണ് പൊതുവെ. എന്നാൽ, എഴുത്തിെന്റ ഭ്രാന്ത് കുടുംബജീവിതത്തിൽ പോറലേൽക്കാതിരിക്കാൻ തുടക്കം മുതലേ മാഷ് ശ്രദ്ധിച്ചു. എഴുത്തുകാരനൊപ്പം നല്ല കുടുംബനാഥനുമായി.
ഏതെഴുത്തുകാരന്റെയും എഴുത്തിനു വേണ്ട അടിബലം അയാൾ ജനിച്ചു വളർന്ന ഗ്രാമം തന്നെ. അന്നും ഇന്നും മാഷുടെ എഴുത്തിന്റെ ഊർജവും ഉറവിടവും മുണ്ടൂർ എന്ന ഗ്രാമമാണ്. എന്നാൽ, മുണ്ടൂരിൽമാത്രം ഒതുങ്ങിനിൽക്കുന്നവയല്ല ആ കഥകൾ. ലോകത്തെവിടെയും നടക്കാവുന്നവ... അങ്ങനെയൊരു സർവത്രഭൂമിക ആ കഥകൾക്കുണ്ട്. ഞാൻ മുംബൈയിലായിരുന്നപ്പോൾ അയച്ച കത്തുകളിലൊന്നിൽ മാഷെഴുതി.
''മുണ്ടൂർ കുമ്മാട്ടിക്ക് ഞാൻ പോകാറില്ല. പക്ഷേ കുമ്മാട്ടി മുടങ്ങി എന്നു കേട്ടാൽ ഒരു വിശ്വാസിയേക്കാൾ ഞാൻ വ്യഥയുള്ളവനാകുന്നു...'' മീനത്തിലെ അത്തമാണ് മാഷുടെ ജന്മനക്ഷത്രം. അധ്യാപകൻ, എഴുത്ത്, കുടുംബം, സാംസ്കാരിക ജീവിതം വിജയകരമായി കോർത്തിണക്കിക്കൊണ്ടു പോയ ഒരാളുടെ എൺപതാം പിറന്നാൾ. എഴുത്തിൽ മുട്ടു കുത്തി നടന്ന കാലത്ത് വീഴാതിരിക്കാൻ കൈ പിടിച്ച് താങ്ങിനിന്ന ഗുരുനാഥന് ഒരു അശീതി നമസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.